തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധനവില കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ചക്രസ്‌തംഭന സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തില്ല. ഇന്ന് രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിലായിരുന്നു സമരം.
നിയമസഭ ഉള്ളതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു വിഡി സതീശന്റെ വിശദീകരണം. ചക്രസ്‌തംഭന സമരത്തെ അനുകൂലിക്കുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യുമ്പോൾ താൻ അവിടെ വേണ്ടേയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുചോദ്യം. നിയമസഭയ്‌ക്കടുത്ത് പാളയത്തും കോൺഗ്രസിന്റെ സമരം നടന്നിരുന്നു.
കെ സുധാകരനൊപ്പം വിഡി സതീശനും സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ പങ്കെടുക്കും എന്നായിരുന്നു കെപിസിസിയുടെ അറിയിപ്പ്. പക്ഷേ, സമരത്തിൽ വിഡി സതീശന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കൊച്ചിയിലെ റോഡ് ഉപരോധത്തെ പരസ്യമായി എതിർക്കുകയും അതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയും തന്റെ വ്യക്‌തിപരമായ നിലപാട് അങ്ങനെയാണ് എന്ന് ഡിസിസിയെ അറിയിക്കുകയും ചെയ്‌ത നേതാവായിരുന്നു വിഡി സതീശൻ. അതിനാൽ, അദ്ദേഹം ഇന്നത്തെ സമരത്തിൽ പങ്കെടുത്തിരുന്നെങ്കിൽ അത് വിമർശനങ്ങൾക്ക് കാരണമാവുകയും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഈ കാരണങ്ങളാലാണ് അദ്ദേഹം സമരത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിയമസഭയുടെ അടുത്ത് സമരം നടന്നിട്ടും വിഡി സതീശൻ അവിടെ എത്തിയില്ല എന്നും പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രതികരണം. ചക്രസ്‌തംഭന സമരം ഉൽഘാടനം ചെയ്‌ത സുധാകരൻ ഇന്ധനവില കുറയ്‌ക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് മുതൽ രാജ്‌ഭവൻ വരെയാണ് കോൺഗ്രസിന്റെ സമരം നടന്നത്. എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തിൽ ചക്രസ്‌തംഭന സമരം സംഘടിപ്പിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലും സമരം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലയിടത്തും പ്രവർത്തകർ വാഹനം തടഞ്ഞു.
കോൺഗ്രസ് പാലക്കാട് നഗരത്തിലെ സുൽത്താൻപേട്ട ജങ്‌ഷനിൽ നടത്തിയ ചക്രസ്‌തംഭന സമരത്തിൽ സംഘർഷമുണ്ടായിരുന്നു. പാലക്കാട് എംപി വികെ ശ്രീകണ്‌ഠൻ, ആലത്തൂർ എംപി രമ്യാഹരിദാസ് എന്നിവരും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പാർട്ടി പ്രവർത്തകരും പോലീസുമായി ഉന്തുതള്ളും ഉണ്ടായി.
Also Read: മൽസ്യ തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; 10 പാക് നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്