മലപ്പുറം: ‘ജാഗ്രതയാണ് കരുത്ത്’ എന്ന മുദ്രാവാഖ്യം ഉയർത്തിപ്പിടിച്ച് കേരള മുസ്‌ലിം ജമാഅത്ത് നയിക്കുന്ന നവോത്‌ഥാന സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡിസംബർ 26–27 തിയതികളിലാണ് ജില്ലയിലെ 21 കേന്ദ്രങ്ങളിൽ സമ്മേളനം നടക്കുക.
ഇസ്‌ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളേയും മതരാഹിത്യത്തിലേക്ക് നയിക്കാനായി ചില ആളുകള്‍ ബോധപൂർവം സൃഷ്‌ടിക്കുന്ന മിഥ്യാ ധാരണകളെയും കുറിച്ച് വിശ്വാസികള്‍ക്ക് ആശയ ബോധവല്‍ക്കരണം നിർവഹിക്കുക. സങ്കുചിത കക്ഷിരാഷ്‌ട്രീയ വാദങ്ങള്‍ക്ക് ഉപരിയായി വഖഫ് വിഷയത്തിലെ പ്രസ്‌ഥാന നിലപാട് വിശദമാക്കൽ ഉൾപ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് നവോത്‌ഥാന സമ്മേളനങ്ങള്‍ നടത്തുന്നത്.
നാട്ടില്‍ നില നില്‍ക്കുന്ന സൗഹാര്‍ദ്ദവും പരസ്‌പര വിശ്വാസവും തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങളോടെ പുറത്ത് വിട്ട ജിഹാദ്, ഹലാല്‍ വിവാദങ്ങൾ ചര്‍ച്ചക്ക് വിധേയമാക്കുക. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വര്‍ധിച്ചുവരുന്ന അധാർമിക പ്രവര്‍ത്തനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പേരില്‍ ചാര്‍ത്തി കടന്നാക്രമിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തുറന്നുകാട്ടുക എന്നിവയും സമ്മേളന ഉദ്ദേശത്തിൽ ഉൾപ്പെടുന്നതാണ്.
നവീനവാദികളുടെ ഉൽപന്നങ്ങളായ മാത്രാഷ്ട്രീയ വാദക്കാര്‍ മതകീയ വിഷയങ്ങളെയും അടയാളങ്ങളെയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെയും സമ്മേളനങ്ങള്‍ തുറന്ന് കാട്ടും. രാഷ്‌ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെടുന്നവരെ ശഹീദാക്കിയും തീവ്രവാദ ആശയങ്ങള്‍ ഒളിച്ചുകടത്തിയും മതവിശ്വാസികളുടെ ജീവിതം ദുസഹമാക്കുന്ന മതരാഷ്‌ട്ര വാദക്കാര്‍ക്കും സമ്മേളനങ്ങള്‍ താക്കീതാകും; പത്രകുറിപ്പിൽ സംഘടന വിശദമാക്കി.
26ന് കാലത്ത് പത്തിന്, എടക്കര വഴിക്കടവ് കെട്ടുങ്ങല്‍ ജെയു ഓഡിറ്റോറിയം, അരീക്കോട് മജ്‌മഅ് ക്രസന്റ് ഓഡിറ്റോറിയം, തിരൂരങ്ങാടി കുണ്ടൂര്‍ മഖാം പരിസരം, പുത്തനത്താണി ആതവനാട് സൗത്ത് എച്ച് എസ് ഹാള്‍, വൈകീട്ട് മൂന്നിന് നിലമ്പൂര്‍ മജ്‌മഅ് ഓഡിറ്റോറിയം, എടവണ്ണപ്പാറ ജലാലിയ്യ കാമ്പസ്, തേഞ്ഞിപ്പലം മൂന്നിയൂര്‍ ചിനക്കല്‍, കോട്ടക്കല്‍, വ്യാപര ഭവന്‍ ഓഡിറ്റോറിയം വൈകീട്ട് ആറിന് വണ്ടൂര്‍ അല്‍ ഫുര്‍ഖാന്‍ കാമ്പസ്, കൊണ്ടോട്ടി, മുക്കൂട്ട് മദ്റസാ ഓഡിറ്റോറിയം, പുളിക്കല്‍ ഐക്കരപ്പടി പൂത്തൂപാടം, താനൂര്‍ പകര സഹ്റ ഹാള്‍ എന്നിവിടങ്ങളിൽ നവോത്‌ഥാന സമ്മേളങ്ങൾ നടക്കും.
27ന് കാലത്ത് പത്തിന് പെരിന്തല്‍മണ്ണ താഴെക്കോട് ദാറുല്‍ ഫത്ഹ്, മഞ്ചേരി ഇരുമ്പുഴി നാസാ ഓഡിറ്റോറിയം, എടപ്പാള്‍ പന്താവൂര്‍ അല്‍ ഇര്‍ശാദ്, വൈകീട്ട് മൂന്നിന് കൊളത്തൂര്‍ ഇര്‍ശാദിയ്യ കാമ്പസ്, മലപ്പുറം വ്യാപര ഭവന്‍ ഓഡിറ്റോറിയം, പൊന്നാനി മാറഞ്ചേരി സെന്റര്‍, വൈകീട്ട് ആറിന് വളാഞ്ചേരി എടയൂര്‍ മണ്ണത്തുപറമ്പ ഹസനിയ്യ, വേങ്ങര അല്‍ ഇഹ്സാന്‍ കാമ്പസ്, തിരൂര്‍ പെരുന്തല്ലൂര്‍ മദ്റസാ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊൻമള അബ്‌ദുൽ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, എന്‍ അലി അബ്‌ദുല്ല, എകെ അബ്‌ദുൽ ഹമീദ്, സിപി സൈതലവി മാസ്‌റ്റർ, മജീദ് കക്കാട് തുടങ്ങി സംസ്‌ഥാന ജില്ലാ നേതാക്കള്‍ മുഴുവന്‍ സമ്മേളനങ്ങളിലും പങ്കെടുക്കുന്ന തരത്തിലാണ് പ്രോഗ്രം ക്രമീകരിച്ചിട്ടുള്ളത്; സംഘാടകർ വ്യക്‌തമാക്കി.
ഇതിന്റെ ഭാഗമായി മഹല്ല് തലത്തിലും യൂണിറ്റുകളിലും പ്രത്യേകമായ സഭകള്‍ പൂര്‍ത്തിയായി. മഹല്ല് സ്‌ഥാപന ഭാരവാഹികളും മുതവല്ലിമാരും വിവിധ ഘടകങ്ങളിലെ സംഘടന നേതാക്കളുമായി തെരഞ്ഞെടുത്ത 11,000 ആളുകളാണ് പങ്കെടുക്കുക. പത്രസമ്മേളനത്തില്‍ പിഎം മുസ്‌തഫ കോഡൂര്‍ – ജനറല്‍ സെക്രട്ടറി, വടശ്ശേരി ഹസന്‍ മുസ്‍ലിയാർ – ഉപാധ്യക്ഷൻ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി – സെക്രട്ടറി, കെപി ജമാല്‍ കരുളായി – സെക്രട്ടറി എന്നിവർ പങ്കെടുത്തു.
SPOTLIGHT: നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംരക്ഷിച്ച് നായ