തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ ആവശ്യകത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സീ പോർട്ട് കമ്പനി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പോലും പങ്കെടുത്തില്ല. വിഴിഞ്ഞം സമരം സംഘർഷമായ പാശ്‌ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിച്ചത്.
സെമിനാർ ഉൽഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി പരിപാടിയിൽ ഓൺലൈൻ ആയി പോലും പങ്കെടുത്തില്ലെന്നത് ശ്രദ്ധേയാണ്.ആരോഗ്യപരമായ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. ക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ പങ്കെടുക്കില്ലെന്നാണ് ശശി തരൂര്‍ എംപി പറഞ്ഞത്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചിരുന്നു. കസ്‌റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ സമരാനുകൂലികൾ തല്ലി തകർത്തു. വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കി. സംഘർഷത്തിൽ 36 പൊലീസുകാർക്കും 8 സമരാനുകൂലികൾക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ സർക്കാരിനെതിരെ സമര സമിതി നിലപാട് കടുപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഉൽഘാടകനായിരുന്ന മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സെമിനാറിൽ നിന്ന് മാറി നിൽക്കുന്നത്.
അതേസമയം, ഫിഷറീസ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പരിപാടിയിൽ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിനെ എതിർക്കുന്ന സമരം രാജ്യസ്‌നേഹമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. സമരക്കാർക്ക് പിന്നിൽ ആരാണ്? അതിന് പ്രേരണ നൽകുന്നത് ആരാണ്? സർക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിൽ എത്തിക്കാൻ ആവുന്നത്ര സർക്കാർ ശ്രമിച്ചു. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ല.-അബ്‌ദുറഹ്‌മാൻ പറഞ്ഞു.
ഒരാഴ്‌ചയെങ്കിലും തുറമുഖ നിർമാണം നിർത്തി വയ്‌ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് സർക്കാരിന്റെ വാക്കാണ്. തൊഴിലാളിയുടെ ഒരു തുള്ളി കണ്ണീർ വീഴാൻ സർക്കാർ അനുവദിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം. ഇതിലും വലിയ തടസങ്ങൾ മാറ്റിയിട്ടുണ്ട്. ഇഛാശക്‌തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ‘ഗെയിൽ ദേശീയ പാത’ തടസങ്ങൾ മാറിയതെന്നും മന്ത്രി അബ്‌ദുറഹ്‌മാൻ പറഞ്ഞു
ഇതിനിടെ, വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണത്തിന്റെ പാശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍കി.എല്ലാ ജില്ലകളിലും പൊലിസ് വിന്യാസം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നല്‍കി. അവധിയിലുള്ളവർ തിരിച്ചെത്തണം. തീരദേശ സ്‌റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണം. മുഴുവൻ പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാകണം. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണമെന്നും എഡിജിപി നിര്‍ദ്ദേശിച്ചു.
Most Read: മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ