തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്‌തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി പ്രതികരിച്ചു. തുഖമുഖ നിർമാണം നിർത്തി വെയ്‌ക്കില്ലെന്നും സമവായ നിർദ്ദേശങ്ങളിൽ തിങ്കളാഴ്‌ച നിലപാട് അറിയിക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്.
സമഗ്ര പുനരധിവാസത്തിനും വീട് നഷ്‍ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമാണം നിർത്തി വെയ്‌ക്കണമെന്ന ആവശ്യത്തിൽ ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള സമരക്കാർ ഉറച്ച് നിൽക്കുകയാണ്.
വീട് നഷ്‍ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറാൻ മാസം 5,500 വാടക നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഈ നിർദ്ദേശം 54 കുടുംബങ്ങൾ മാത്രമാണ് സ്വീകരിച്ചത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മിൽ ചർച്ച നടക്കുന്നത്.
അതേസമയം, തുറമുഖ നിർമാണം നിർത്തി വച്ച് ഒത്തുതീർപ്പിനില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്‌തമാക്കി. സമരസമിതിക്ക് ഒപ്പം ഇപ്പോൾ മുസ്‌ലിം ജമാഅത്ത് ഐക്യ വേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്. നഷ്‍ടപരിഹാര പാക്കേജിൽ നിന്ന് ഒട്ടനവധിപേരെ ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഇവരുടെ പ്രതിഷേധം. എന്നാലിവർക്ക് തുറമുഖ നിർമാണം നിർത്തി വെയ്‌ക്കണമെന്ന അഭിപ്രായമില്ല. ജാതിമത ഭേദമില്ലാതെ എല്ലാ മൽസ്യ തൊഴിലാളികളേയും പാക്കേജിനായി പരിഗണിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ