പാലക്കാട്: ലോക്ക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും ആയിരക്കണക്കിന് ലിറ്റർ വാഷ് ആണ് വനപാലകരും എക്‌സൈസും പോലീസും നശിപ്പിച്ചത്.
പുതൂർ പഞ്ചായത്തിലെ കുളപ്പടിയിൽ 400 ലിറ്റർ വാഷ് അധികൃതർ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. പാലൂർ, കുളപ്പടി പ്രദേശങ്ങളിൽ വനപാലകർ നടത്തിയ തിരച്ചിലിലാണ് 3 വീപ്പകളിൽ സൂക്ഷിച്ച 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചത്. പ്രദേശത്ത് വ്യാജ ചാരായ നിർമാണം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.
വാഹന ഗതാഗതം നിലച്ചതോടെ അട്ടപ്പാടിയിലേക്ക് പുറത്ത് നിന്നുമുള്ള മദ്യത്തിന്റെ കള്ളക്കടത്ത് നിലച്ചതാണ് വ്യാജ വാറ്റും ചാരായ നിർമാണവും വ്യാപകമാക്കിയത്. ഊരുകളോട് ചേർന്നുള്ള വിൽപന കേന്ദ്രങ്ങളിലേക്ക് പലയിടത്തു നിന്നും ആളുകളെത്തുന്നതായാണ് വിവരം.
അതേസമയം ഇത്തരത്തിൽ ആളുകൾ എത്തുന്നത് കോവിഡ് വ്യാപനത്തിനും കാരണമാകുന്നതായി പരാതിയുണ്ട്. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ളവരും എത്തുന്നുണ്ട്. വ്യാജ മദ്യ നിർമാണത്തിനും വിൽപനക്കുമെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Malabar News: പയ്യാവൂരില്‍ കർണാടക മദ്യവും ചാരായവും പിടികൂടി