മലപ്പുറം: മത പഠനത്തോടൊപ്പം പ്ളസ് വണ്‍ മുതല്‍ പിജിവരെ പഠനം പൂര്‍ത്തിയാക്കിയ 260 ബിരുദധാരികൾ മഅ്ദിന്‍ ഷീകാമ്പസിൽ നിന്ന് തങ്ങളുടെ കർമ രംഗത്തേക്ക് പ്രവേശിക്കുകയാണ്. വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഷീ കാമ്പസില്‍ നിന്നാണ് ഇത്രയും ബിരുദധാരികൾ പുറത്തേക്ക് വരുന്നത്.
മതപഠനവും പൊതുവിദ്യാഭ്യാസവും സമന്വയിപ്പിച്ച രീതിയാണ് മഅ്ദിന്‍ ഷീകാമ്പസ് വിദ്യാർഥിനികൾക്കായി നൽകുന്നത്. ഇവിടെ നിന്ന് ബിരുദം കരസ്‌ഥമാക്കുന്ന ബിരുദധാരികൾ ബാഹിറകള്‍ എന്നാണ് അറിയപ്പെടുക. ബിരുദദാന ചടങ്ങായ ‘ബാഹിറ കോണ്‍ഫറന്‍സ്‘ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് ഉൽഘാടനം നിർവഹിച്ചത്.
ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറണമെന്നും ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ മത-ഭൗതിക സമന്വയത്തിലൂടെ സാധിക്കുമെന്നും ഖലീല്‍ ബുഖാരി തങ്ങൾ ഉൽഘാടന പ്രസംഗത്തിൽ ചൂണ്ടികാണിച്ചു.
മെഡിക്കല്‍, എഞ്ചിനിയറിംഗ്, യൂനാനി, ഗവേഷണം, സൈക്കോളജി വിഭാഗങ്ങളില്‍ പഠനം നടത്തുന്നവരും എഴുത്തുൾപ്പടെയുള്ള സാഹിത്യ-കലാരംഗത്ത് കഴിവ് തെളിയിച്ചവരും വിദേശ ഭാഷകളില്‍ പരിശീലനം നേടിയവരും ബിരുദം കരസ്‌ഥമാക്കിയ വിദ്യാർഥിനികളുടെ കൂട്ടത്തിൽ ഉള്ളതായി അധികൃതർ പറഞ്ഞു.
മലയോര മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഷീകാമ്പസില്‍ പ്രൈമറി തലം തൊട്ട് ബിരുദാനന്തര ബിരുദ-ഗവേഷണ തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനം ലഭ്യമാണെന്നും ബുരുദം കരസ്‌ഥമാക്കിയ വിദ്യാർഥിനികൾക്ക് 500 വൃക്ഷതൈകൾ വിതരണം നിർവഹിച്ചതായും അധികൃതർ പറഞ്ഞു.
സംസ്‌ഥാനവനം വകുപ്പിന് കീഴിലുള്ള, ജില്ലയിലെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൽ നിന്നും പരിസ്‌ഥിതി ദിനാചരണ ഭാഗമായി ഷീക്യാമ്പസിനും ബാഹിറ ഇൻസ്‌റ്റിറ്റ്യൂട്ടിനും അനുവദിച്ച തൈകളാണ് ‘ബാഹിറ ട്രീ‘ എന്ന പേരില്‍ ബിരുദധാരികൾക്ക് വിതരണം ചെയ്‌തത്.
ബാഹിറ കോണ്‍ഫറന്‍സിൽ പൂക്കോയ തങ്ങള്‍ മമ്പാട്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ശാഫി സഖാഫി മുണ്ടമ്പ്ര, ബാപ്പുട്ടി ദാരിമി എടക്കര, ശൗക്കത്തലി സഖാഫി കരുളായി, കെപി ജമാല്‍ കരുളായി, മുഹമ്മദലി കല്ലാര്‍മംഗലം, കുഞ്ഞു കുണ്ടിലങ്ങാടി, സൈതലവി സഅദി, ഷീക്യാമ്പസ് ഡയറക്‌ടർ ഒപി അബ്‌ദുസമദ് സഖാഫി, കൊമ്പന്‍ മുഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
Most Read: അറ്റുപോയ വിരലുകളുമായി കുട്ടി ചികിൽസക്ക് കാത്തുനിന്നത് 36 മണിക്കൂർ; ഗുരുതര വീഴ്‌ച