കോഴിക്കോട്: വിശ്വാസത്തിന്റെ കർമവീഥിയിലേക്ക് പഠിച്ചിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ച മർകസ് സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കവേയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ശ്രദ്ധേയ വാക്കുകൾ.
ഇന്ത്യയിലെ പതിനാറു സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയാറാവണമെന്നും ഗ്രാൻഡ് മുഫ്‌തി പറഞ്ഞു.
‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്‌ലിംകൾ. ആത്‌മീയയമായ ഊർജ്‌ജം കൈവരിച്ചാണ് ഇത്തരം പ്രതിസന്ധികളെ മുസ്‌ലിംകൾ അതിജയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങിനെതന്നെ അതിജയിക്കും. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ആത്‌മീയാനുഭവങ്ങൾ ആയി മനസിലാക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്‘– കാന്തപുരം ഉസ്‌താദ് പറഞ്ഞു.
‘സാമ്പത്തികം, രാഷ്‌ട്രീയം എന്നിങ്ങനെ പല രൂപത്തിൽ ആവാം പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ അവ ആത്യന്തികമായി ആത്‌മീയ പ്രശ്‌നങ്ങളാണ്. പ്രാർഥന കൊണ്ടും വിശ്വാസം കൊണ്ടുമാണ് പ്രശ്‌നങ്ങളെ അതിജയിക്കേണ്ടത്. സ്രഷ്‌ടാവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വിശ്വാസികളെ നിരാശരാക്കാൻ ആർക്കും കഴിയില്ല. സംയമനവും സമാധാനവും ക്ഷമയും പാരസ്‌പര്യവുമാണ് ഇസ്‌ലാമിന്റെ ഭാഷ‘ – കാന്തപുരം തുടർന്നു.
‘അതിക്രമിച്ചു കയ്യേറിയ ഒരു സ്‌ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്‌ലിംകളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്‌മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിംകൾ ആരാധാനാലയങ്ങൾ പണിതത്. കാരണം, ആരാധനാ സ്വീകരിക്കപ്പെടണമെങ്കിൽ അതു നിർവഹിക്കപ്പെടുന്ന സ്‍ഥലം എല്ലാത്തരം അനീതികളിൽ നിന്നും മോചിക്കപ്പെട്ടതാകണം. ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്‌ലിംകൾ ആരാധനാലയങ്ങൾ പണിതത്. അങ്ങിനെ നിർണയിക്കപ്പെട്ട സ്‍ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്‌സാ പള്ളിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നത്. മുസ്‌ലിംകളോടൊപ്പം നിന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് ഈ സമുദായത്തിന്റെ ഐക്യദാർഢ്യം അറിയിക്കുന്നു‘ -ഗ്രാൻഡ് മുഫ്‌തി പറഞ്ഞു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച സനദ്‌ദാന സമാപന സമ്മേളനത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ തുടക്കമായി. സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ സമാപന സമ്മേളനം ഉൽഘാടനം ചെയ്‌തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡയറക്‌ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ജാമിഅ മർകസ് റെക്‌ടർ ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി മർകസ് 50ആം വാർഷിക പദ്ധതി നയരേഖ അവതരിപ്പിച്ചു. സമസ്‌തയുടെയും പോഷക സംഘടനകളുടെയും പ്രദേശിക,സംസ്‌ഥാന, ദേശീയ നേതാക്കളും ദേശീയ-അന്തർദേശീയ അതിഥികളും സമ്മേളനത്തിൽ സംബന്ധിച്ചു.
GLOBAL | ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം