തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്‌ണു ഭവനത്തിൽ വിഷ്‌ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ് കളത്തിൽ വീട്ടിൽ ശരത് കുമാർ (25), വെൺപാലവട്ടം കുന്നിൽ വീട്ടിൽ നിതീഷ് (21) എന്നിവരാണ് അറസ്‌റ്റിലായത്.
കോലിയക്കോട് കീഴാമലയ്‌ക്കൽ സ്വദേശി ഷിബു (32) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്‌ണുവും സുഹൃത്തുക്കളും ചികിൽസ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടിൽ ഉപേക്ഷിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
യുവാവ് ടെറസിൽ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടി ഇറങ്ങുന്നതിനിടെ ഷിബു മുകളിൽ നിന്ന് താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുഹൃത്തുക്കൾ ഡിസ്‌ചാർജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്‌തം വാർന്ന് മരിച്ചു.
ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാൻ നിർദ്ദേശിച്ചെങ്കിലും പരിശോധനക്ക് നിൽക്കാതെ സുഹൃത്തുക്കൾ പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ഡിസ്‌ചാർജ് വാങ്ങുന്നതെന്നാണ് മെഡിക്കൽ കോളേജിൽ പറഞ്ഞത്. ഇതിനായി വ്യാജ പേരുകളാണ് പ്രതികൾ നൽകിയത്.
പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. കയ്യിൽ ഉണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊറി മാറ്റിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിറ്റേന്ന് രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്‌തം വാർന്ന് മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
പോലീസ് ചോദ്യം ചെയ്‌തപ്പോൾ ഷിബു കല്യാണ ജോലിക്ക് വന്നയാളാണെന്നാണ് കസ്‌റ്റഡിയിലുള്ളവർ ആദ്യം മൊഴി നൽകിയത്. കല്യാണ ചടങ്ങുകളുടെ വീഡിയോ പരിശോധിച്ചപ്പോൾ ഷിബു ഇവരുടെ സുഹൃത്താണെന്ന് തെളിഞ്ഞു. ടെറസിൽ വെച്ച് ഇവരെല്ലാവരും ചേർന്ന് മദ്യപിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Most Read: പ്രളയഭൂമിയിൽ രക്ഷാപ്രവർത്തകന്റെ തോളിലേറി എംഎൽഎയുടെ യാത്ര; വിവാദം