മലപ്പുറം: 2020 ഒക്‌ടോബറിൽ മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃത്വം നടത്തിയ കൂടിക്കാഴ്‌ചയിൽ ഈ ആവശ്യം നിവേദനം മുഖേനയാണ് നല്‍കിയിരുന്നത്. നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി, വിഷയം പരിഗണനാർഹമാണെന്നും കൂടുതൽ പഠനശേഷം തീരുമാനം എടുക്കാമെന്നും പറഞ്ഞിരുന്നു.
ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ പ്രസ്‌താവന ശൈഖ് സൈനുദ്ധീന്‍ മഖ്‌ദും സാംസ്‌കാരിക പഠനകേന്ദ്രമെന്ന യാഥാർഥ്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്‌പ്പാണ്. ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനം മുഖവിലക്കെടുത്ത് പ്രാഥമികമായെങ്കിലും നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ജില്ലാ നേതാക്കള്‍ സ്വാഗതം ചെയ്‌തു.
ശൈഖ് സൈനുദ്ധീന്‍ മഖ്‌ദും ബഹു ഭാഷാ സര്‍വകലാശാലക്കുള്ള കേരള മുസ്‌ലിം ജമാഅത്തിന്റെ ശ്രമങ്ങള്‍ക്ക് ഇതിലൂടെ ഫല പ്രാപ്‌തിയാവുകയാണ്. ചരിത്ര ഗവേഷണ രംഗത്ത് കേരളീയ പാരമ്പര്യത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നതിന് അറബിഭാഷ ഉള്‍പ്പെടെയുള്ള മറ്റു ലോകോത്തര ഭാഷകളുടെ പഠനത്തിനും വികാസത്തിനും അനിവാര്യമാകുന്ന തരത്തില്‍ ഈ സംരംഭം എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍ ഉൽഘാടനം ചെയ്‌ത യോഗത്തിൽ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷതവഹിച്ചു. ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, സയ്യിദ് കെകെഎസ്‍ തങ്ങള്‍, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, ജമാല്‍ കരുളായി, മുഹമ്മദ് ഹാജി മൂന്നിയൂര്‍, ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
HEALTH | ഊണിനും സ്‌നാക്ക്‌സിനും ലേബൽ പതിക്കണം