തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ കുറിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രസ്‌താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനാണെങ്കിൽ അത് നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശൻ പറഞ്ഞു. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് എംവി ഗോവിന്ദൻ തിരുത്തി. ഇതിൽ സന്തോഷം ഉണ്ടെന്നും വിഡി സതീശൻ പ്രതികരിച്ചു.
ഏകീകൃത സിവിൽ കോഡ് ബില്ലിനെ രാജ്യസഭയിൽ കോൺഗ്രസ് എതിർത്തെന്നും സതീശൻ വിശദീകരിച്ചു. ജെബി മേത്തർ ബില്ലിനെ ശക്‌തമായി എതിർത്തു. അബ്‌ദുൽ വഹാബിന്റെ വിമർശനത്തെ കുറിച്ച് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശൻ പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ സ്‌ഥാനമില്ല. ബിജെപിക്ക് ഇപ്പോൾ എന്താണ് പ്രസക്‌തി. ഇവിടെ എൽഡിഎഫും-യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അതിനിടെ, എംവി ഗോവിന്ദൻ നടത്തിയ പ്രസ്‌താവനയോട് പ്രതികരിച്ച് വടകര എംപി കെ മുരളീധരനും രംഗത്തെത്തി. ലീഗ് വർഗീയ പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സിപിഎം പറഞ്ഞിരുന്നുവെന്ന് കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പ്രശ്‌നവും ഇല്ല. എന്നാൽ, മുസ്‌ലിം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്‌ടമാകും. മുന്നണി സംവിധാനം ദുർബലമാകും. ഒരുമിച്ചു നിന്നാൽ മൂന്നര വർഷം കഴിഞ്ഞാൽ യുഡിഎഫിന് കേരളത്തിൽ അധികാരത്തിലെത്താൻ പറ്റും. അതിനുള്ള സൂചകൾ എല്ലാ ഭാഗത്തുമുണ്ട്. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഗോവിന്ദൻ മാഷിന്റെ പരാമർശം ഗൗരവത്തോടെ കാണണമെന്നും കെ മുരളീധരൻ പറഞ്ഞു.
ഈ വിഷയത്തിൽ മുസ്‌ലിം ലീഗാണ് സിപിഎമ്മിന് മറുപടി നൽകേണ്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ഏക സിവിൽ കോഡ് ചർച്ചയിൽ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്‌തമാണ്. ആമുഖ ഘട്ടത്തിൽ തന്നെ മൂന്ന് കോൺഗ്രസ് അംഗങ്ങൾ അതിനെ വിമർശിച്ചു. സാധാരണ ഇത്തരം ബില്ലുകൾ വോട്ടെടുപ്പിലേക്ക് പോകാറില്ല. എന്നാൽ, വിഷയത്തിന്റെ പ്രാധാന്യം കാരണമാണ് അത് വോട്ടെടുപ്പിലേക്ക് പോയത്. എന്നാൽ, തുടക്കത്തിൽ തന്നെ ബില്ലിനെ കോൺഗ്രസ് അംഗങ്ങൾ എതിർത്തിരുന്നുവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
അതിനിടെ, ഏക സിവിൽ കോഡിനെ പിന്തുണച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഏക സിവിൽ കോഡ് നീതിയുടെ ഏകീകരണമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. തുല്യനീതി എന്ന ആശയം യാഥാർഥ്യമാക്കണം. കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. യൂണിവേഴ്‌സിറ്റികൾ കൺകറന്റ് ലിസ്‌റ്റിൽ ആണെന്നും ഗവർണർ പറഞ്ഞു.
കേരള ഹൈക്കോടതി തന്നെ വിമശിച്ചിട്ടില്ലെന്നും ഗവർണർ വ്യക്‌തമാക്കി. ഹൈക്കോടതി വിമർശിച്ചു എന്നത് മാദ്ധ്യമ സൃഷ്‌ടി മാത്രമാണ്. സംസ്‌ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് മാദ്ധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട് നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ നിശ്‌ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാൻസലറുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട ചർച്ചകൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീംകോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്‌ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
Most Read: ഐഎഫ്എഫ്‌കെ രണ്ടാം ദിനം; അറിയിപ്പ് ഉൾപ്പടെ 67 സിനിമകൾ ഇന്ന് പ്രദർശനത്തിന്