മലപ്പുറം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40ന് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്‌ജിദിൽ നടക്കും.
1935 മേയ് 15നാണ് ജനനം. ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടെയും ഒമ്പത് മക്കളിൽ രണ്ടാമത്തെ മകനായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഒരാഴ്‌ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം മരണപ്പെടുമ്പോൾ ആര്യാടൻ ഷൗക്കത്ത് ഉൾപ്പടെ നാലുമക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. രാവിലെ പത്തേകാലിനാണ് മൃതദേഹം നിലമ്പൂരിലെ വീട്ടിൽ എത്തിച്ചത്.
നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977 മുതൽ 2011വരെ എംഎൽഎ ആയിരുന്ന ഇദ്ദേഹം 1980–82 കാലത്ത് എ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇകെ നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം വകുപ്പ് മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എകെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയുമായി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004–06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളായി ആര്യാടനുമായി ഹൃദയബന്ധമുള്ള ആയിരങ്ങളാണ് പ്രിയ നേതാവിനെ അവസാനനോക്കു കാണാൻ ഒഴുകിയെത്തുന്നത്. പന്ത്രണ്ടേക്കലിന് രാഹുൽ ഗാന്ധിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വിഡി സതീശനും അടക്കമുളള നേതാക്കളെത്തി അന്ത്യോപചാരം അർപ്പിച്ചു.
Most Read: പോപ്പുലർ ഫ്രണ്ട് മോദിയുടെ റാലി ലക്ഷ്യമിട്ടു; അക്കൗണ്ടിൽ 120 കോടി രൂപ