മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഭൂമി വാങ്ങിയതിൽ കോടികളുടെ തട്ടിപ്പ് നടന്നതായുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഉയർന്നു വന്ന അഴിമതി ആരോപണത്തിൽ രാമജൻമ ഭൂമി ട്രസ്‌റ്റും നേതാക്കളും മറുപടി പറയണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.
ശിവസേനയെയും സാധാരണ ജനങ്ങളെയും സംബന്ധിച്ച് രാമക്ഷേത്ര നിർമാണം ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ മറ്റു ചിലർക്ക് അത് വെറും രാഷ്‌ട്രീയം മാത്രമാണെന്നും റാവത്ത് പറഞ്ഞു. ഇപ്പോൾ ഉയർന്നു വന്ന അഴിമതി ആരോപണം ശരിയാണോ തെറ്റാണോ എന്ന് രാമജൻമ ഭൂമി ട്രസ്‌റ്റും നേതാക്കളും വിശദമാക്കണം. ക്ഷേത്ര നിർമാണത്തിനായുള്ള ഭൂമിപൂജയിൽ പങ്കെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും മറുപടി പറയണമെന്നും റാവത്ത് ആവശ്യപ്പെട്ടു.
ആയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ശ്രീരാമജൻമഭൂമി തീർഥ ക്ഷേത്രട്രസ്‌റ്റ് ഭൂമി ഇടപാടിൽ അഴിമതി നടത്തിയതായി ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗും സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെയുമാണ് ആരോപിച്ചത്. രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി രാമജൻമഭൂമി ട്രസ്‌റ്റ് 18 കോടി കൊടുത്തു വാങ്ങിയെന്നാണ് പ്രധാന ആരോപണം. ഭൂമി രജിസ്‌റ്റർ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് രണ്ടു കോടിയാണ് എന്നാല്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമക്ക് 16.5 കോടി കൂടി നല്‍കിയെന്ന് സഞ്‌ജയ് സിംഗ് ആരോപിക്കുന്നു.
ഈ രണ്ട് പണമിടപാടും രാമക്ഷേത്ര ട്രസ്‌റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് നടന്നത് എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ട്രസ്‌റ്റ് അംഗങ്ങളായ അനില്‍ മിശ്ര, അയോധ്യ മേയര്‍ റിഷികേശ് ഉപാധ്യായ എന്നിവര്‍ സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ സമയത്ത് സന്നിഹിതരായിരുന്നു. അഴിമതിയിൽ സിബിഐയും, ഇഡിയും അന്വേഷണം നടത്തണമെന്ന് സഞ്‌ജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
ഇതേ ആരോപണങ്ങള്‍ തന്നെയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മന്ത്രിയുമായ പവന്‍ പാണ്ഡേയും ഉയര്‍ത്തിയത്. 10 മിനുട്ടിനുള്ളില്‍ ഭൂമിയുടെ വില 10 ഇരട്ടി വർധിച്ചത് എങ്ങനെയെന്ന് പാണ്ഡെ ചോദിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 18നാണ് ഭൂമി കച്ചവടം നടന്നത് എന്നാണ് വിവരം. ഭക്‌തരെ വഞ്ചിക്കുന്ന നിലപാടാണ് ട്രസ്‌റ്റ് നടത്തുന്നതെന്നും പാണ്ഡെ പറഞ്ഞിരുന്നു.
Most Read: ‘പ്രഫുൽ പട്ടേലിന് ഏകാധിപതിയുടെ സ്വരം’; ഹൈബി ഈഡൻ എംപി