ന്യൂഡെൽഹി: രാജ്യത്ത് ബ്ളാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 150 ശതമാനമാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വർധനവ്. രാജ്യത്ത് ഇതുവരെ 312,16 കേസുകളും 2109 മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ളാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോർട് ചെയ്‌തു.
ഗുജറാത്തിൽ കേസുകൾ-5418, മരണം 323, രാജസ്‌ഥാനിൽ കേസുകൾ-2976, മരണം 188 എന്നിങ്ങനെയാണ് കൂടുതൽ ബ്ളാക്ക് ഫംഗസ് കേസുകൾ റിപ്പോർട് ചെയ്‌ത സംസ്‌ഥാനങ്ങൾ. ഉത്തർപ്രദേശിൽ 1744 കേസുകളും 142 മരണവും, ഡെൽഹിയിൽ 1200 കേസുകളും 125 മരണവും റിപ്പോർട് ചെയ്‌തു. ജാർഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകൾ. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്‌ഥിരീകരിച്ചത്.
ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകൾ വർധിക്കുന്നതിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് ബാധ ഉള്ളവരിലാണ് ബ്ളാക്ക് ഫംഗസ് കേസുകളും കൂടുതലായി റിപ്പോർട് ചെയ്യുന്നത്. ഇത്തരക്കാരിലാണ് രോഗബാധ ഗുരുതരമാവുന്നതും.
Read Also: വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്തണം; ഹരജി സുപ്രീം കോടതി തള്ളി