തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ. 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർ സോൺ ഭൂപടം ഉടൻ പുറത്തുവിടും. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശിച്ചു. വനം, റവന്യൂ, തദ്ദേശ സ്വയംഭരണ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പഞ്ചായത്ത് പ്രസിഡണ്ടുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തു. അതേസമയം, പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധനയും നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം, വില്ലേജ് ഓഫിസർ, വനം വകുപ്പ് ഉദ്യോഗസ്‌ഥൻ എന്നിവർ ചേർന്നാകണമെന്നും നിർദ്ദേശം നൽകി.
അതിനിടെ, സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഉപഗ്രഹ സർവേയിൽ സർക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. സർക്കാരിന്റെ അനാസ്‌ഥയുടെയും കെടുകാര്യസ്‌ഥതയുടെയും ഫലമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബഫർ സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്‌ഥലങ്ങളിൽ സർവേ നടത്തി കൃത്യമായ വിവരങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നൽകണമെന്നാണ് സുപ്രീം കോടതി വിധിയിൽ പറയുന്നത്. 2020-21ൽ നടത്തിയ സർവേ ആണ് സർക്കാർ പ്രസിദ്ധീകരിക്കാൻ പോകുന്നത്. പുതിയ സർവേ നടത്തി റിപ്പോർട് നൽകാൻ നിർദ്ദേശം ഉള്ളപ്പോൾ, പഴയ സർവേയുമായി ചെന്നാൽ സുപ്രീം കോടതിയുടെ പ്രതികരണം എന്തായിരിക്കും എന്ന് സർക്കാർ ആലോചിച്ചിട്ടുണ്ടോ എന്ന് വിഡി സതീശൻ ചോദിച്ചു.
മാപ്പിൽ പരാതിയുള്ളവർ പരാതി നൽകണമെന്നാണ് സർക്കാർ പറഞ്ഞത്. ഒരു സാധാരണക്കാരൻ എങ്ങനെയാണ് മാപ്പിൽ തന്റെ വീടോ സ്‌ഥലമോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കി പരാതി നൽകുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നേരിട്ടുള്ള സർവേ നടത്താൻ ലഭിച്ച സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ല. ഉപഗ്രഹ സർവേ റിപ്പോർട് അപൂർണവും അവ്യക്‌തമാണെന്നും സർക്കാരിന് ബോധ്യമായി.
എന്നിട്ടും മൂന്ന് മാസക്കാലം ആ റിപ്പോർട് പൂഴ്‌ത്തിവെച്ചു. ഇപ്പോൾ അത് പ്രസിദ്ധീകരിക്കുകയും വിവാദം ആവുകയും ചെയ്‌തപ്പോഴാണ് നേരിട്ട് സർവേ നടത്തുമെന്ന് പറയുന്നത്. ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ എല്ലാ വില്ലേജുകളിലും എല്ലാ പഞ്ചായത്ത് വാർഡുകളിലും എത്ര കെട്ടിടങ്ങൾ ഉണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. സുപ്രീം കോടതിയോട് കുറച്ചു സമയം കൂടി ചോദിക്കണം. പത്തോ പതിനഞ്ചോ ദിവസം കൊണ്ട് നേരിട്ടുള്ള സർവേ നടത്താൻ സാധിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്റർ സ്‌ഥാനം രാജി വെക്കും; ഇലോൺ മസ്‌ക്