കണ്ണൂർ: മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിനെ തുടർന്ന് ജില്ലയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, പൊതുജനങ്ങളുടെ കറുത്ത മാസ്‌ക്, കറുത്ത വസ്‍ത്രങ്ങൾ എന്നിവക്ക് വിലക്കില്ലെന്ന് പോലീസ് വ്യക്‌തമാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്‌ത്രങ്ങൾക്കും കറുത്ത മാസ്‌കിനും വിലക്ക് ഏർപ്പെടുത്തിയത് വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ് കണ്ണൂരിലെ നടപടിയെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ സുരക്ഷക്ക് 700ലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗസ്‌റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി ഒൻപത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും. കണ്ണൂരിൽ ഇന്നലെ രാത്രി എത്തിയ മുഖ്യമന്ത്രിക്ക് ഇന്ന് ഒരു പൊതുപരിപാടിയാണുള്ളത്. രാവിലെ 10.30ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് പോളിസി ആൻഡ് ലീഡർഷിപ് കോളേജ് ഉൽഘാടന പരിപാടിയിൽ പങ്കെടുക്കാനാകും പിണറായി വിജയൻ എത്തുക. വഴിയിലും പരിപാടി സ്‌ഥലത്തും പ്രതിപക്ഷ, യുവജന സംഘടനകൾ കരിങ്കൊടി പ്രതിഷേധം നടത്താൻ സാധ്യതയുണ്ട്. അതിനാൽ, കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പോലീസ് ഒരുക്കിയിരിക്കുന്നത്.
രാത്രി കണ്ണൂരിലെത്തിയെങ്കിലും മുഖ്യമന്ത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷയൊരുക്കാനുള്ള ബുദ്ധിമുട്ട് പോലീസ് അറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഗസ്‌റ്റ് ഹൗസിലേക്ക് മാറുകയായിരുന്നു. ഇന്നലെ രാത്രിയും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട് നടന്ന പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധമുണ്ടായത്. ഇവിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read: യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനം