കൊച്ചി: ചന്ദ്രിക പണമിടപാട് കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ഇന്ന് ഹാജരാകില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇഡിയെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ ഫിനാൻസ് ഡയറക്‌ടർ പിഎ അബ്‌ദുൾ ഷമീർ രാവിലെ പത്തരയോടെ കൊച്ചി ഓഫിസിൽ ഹാജരാകും.
അതേസമയം ചന്ദ്രികയുടെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം.
ഇതിനു മുൻപ് കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് പാണക്കാട് എത്തി ഇഡി ഉദ്യോഗസ്‌ഥർ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും പണത്തിന്റെ ഉറവിടം തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയതായും മുസ്‌ലിം ലീഗ് അഭിഭാഷകൻ ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം പണമിടപാടുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകൻ മുയീൻ അലി തങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
ഇതിനിടെ ചന്ദ്രികയുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഒരു തെറ്റും ചെയ്യാത്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരായ നോട്ടീസ് ഇഡി പിൻവലിക്കണമെന്നും നിയമസഭാ ചോദ്യോത്തര വേളയിൽ ജലീൽ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിൽ പാണക്കാട് കുടുംബത്തിന് പങ്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇഡിയോട് സമ്മതിക്കണംമെന്നും അദ്ദേഹം പറഞ്ഞു.
Most Read: മെസി ബാഴ്‌സലോണ വിട്ടു; ഒടുവിൽ ഔദ്യോഗിക സ്‌ഥിരീകരണം