തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘കേരള യാത്ര’ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആണ് ‘കേരള യാത്ര’. 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ ചുറ്റി സഞ്ചരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. യുഡിഎഫ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥയില്‍ പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കളും പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
കോവിഡാനന്തരം ജനജീവിതം ദുസഹമായിരിക്കുകയാണ് എന്നും എല്ലാ രംഗത്തും പരാജയപ്പെട്ട ഗവര്‍ണമെന്റിന് എതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു. കോവിഡാനന്തരം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്‌ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സൗകര്യമൊരുക്കി നല്‍കുന്നില്ല; ചെന്നിത്തല പറഞ്ഞു.
വിഡി സതീശനാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കേരള യാത്രയുടെ കോര്‍ഡിനേറ്റര്‍. പ്രകടന പത്രിക തയ്യാറാക്കാന്‍ യുഡിഎഫ് യോഗം സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബെന്നി ബെഹനാനാണ് കണ്‍വീനര്‍.
സംസ്‌ഥാനത്തിന്റെ വളര്‍ച്ച മുരടിപ്പിച്ച സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളതെന്ന് പറഞ്ഞ ചെന്നിത്തല എല്ലാ ജനവിഭാഗവും സര്‍ക്കരിനെതിരാണെന്നും പറഞ്ഞു. ‘കഴിഞ്ഞ നാലര വര്‍ഷക്കാലമായി ജനജീവിതത്തെ കൂടുതല്‍ ദുസഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങളും സര്‍ക്കാരിനെതിരായ തങ്ങളുടെ നിലപാടുകള്‍ പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്,’ ചെന്നിത്തല ചൂണ്ടിക്കാട്ടി.
മാത്രവുമല്ല ഭരണരംഗത്ത് കേരളത്തിന് കൂടുതലായി ഒന്നും സംഭാവന ചെയ്യാത്ത സര്‍ക്കാരാണിതെന്നും ചെന്നിത്തല പറഞ്ഞു. ‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂര്‍ത്തീകരിച്ച് ഉല്‍ഘാടനം ചെയ്‌തത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പാലങ്ങള്‍ ഉല്‍ഘാടനം ചെയ്‌തപ്പോള്‍ തന്നെ എന്തൊരു പ്രചരണ കോലാഹലങ്ങളാണ് നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം പേര്‍ക്ക് വീടുകള്‍ വച്ചുകൊടുത്തു. ഇപ്പോള്‍ ഒന്നര ലക്ഷം പേര്‍ക്ക് വീടുകള്‍ നല്‍കിയെന്ന് പറഞ്ഞ് മേനി നടിക്കുകയാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഡിഎഫ് നേതാക്കള്‍ മത നേതാക്കളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിയെന്നും അവര്‍ ആശങ്കകള്‍ പങ്കുവച്ചെന്നും ചെന്നിത്തല പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളയാത്ര നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Read Also: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബിജെപി പ്രവർത്തകർ ട്രംപ് അനുഭാവികളെ പോലെ പെരുമാറും; മമത