വയനാട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ എൻഡിഎയിൽ ചേർന്നതോടെ വയനാട്ടിലെ എൻഡിഎയിൽ ഭിന്നത. മൂന്നു മണ്ഡലത്തിലും സ്‌ഥാനാര്‍ഥികളെ നേരത്തെ തന്നെ നിശ്‌ചയിച്ചതിനാൽ ജാനുവിന് സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി ജില്ലാ ഘടകം.
2016ലെ നിയയമസഭാ തിരെഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായിരുന്നു സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ. അന്ന് ബത്തേരിയിൽ എൻഡിഎ സ്‌ഥാനാര്‍ഥി ആയിരുന്ന സികെ ജാനു പിന്നീട് മുന്നണിയില്‍ നിന്നു പുറത്തുപോയി.
ഇപ്പോള്‍ മുന്നണിയില്‍ വീണ്ടുമെത്തിയത് എന്‍ഡിഎ ജില്ലാ ഘടകത്തിന്റെ അറിവോടെ അല്ലെന്നാണ് ചെയര്‍മാന്‍ സജി ശങ്കര്‍ പറയുന്നത്. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഇവരെ പരിഗണിക്കരുതെന്ന് ഒരു വിഭാഗം സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
അതേസമയം എന്‍ഡിഎ സംസ്‌ഥാന നേതക്കളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് മുന്നണിയിൽ എത്തിയതെന്നും ജില്ലാ ഘടകം അറിയാത്തത് രാഷ്‌ട്രീയ മഹാസഭയുടെ കുഴപ്പമല്ലെന്നു ജാനു തുറന്നടിച്ചു. സംസ്‌ഥാനത്ത് അഞ്ച് സീറ്റുകളാണ് ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ ആവശ്യപ്പെടുന്നത്.
ഇതില്‍ മാനന്തവാടിയും ബത്തേരിയും നിര്‍ബന്ധമായും വേണമെന്ന് ഇവര്‍ സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വ്യഴാഴ്‍ച ചേരുന്ന സംസ്‌ഥാന കമ്മറ്റി യോഗമാകും അന്തിമ തീരുമാനമെടുക്കുക. മാനന്തവാടിയും ബത്തേരിയും വേണമെന്ന് ജാനു കര്‍ശന നിലപാടെടുത്താല്‍ ബിജെപി ജില്ലാ ഘടകത്തിലെ ഭിന്നത രൂക്ഷമാകും.
Also Read: കെപിസിസി അധ്യക്ഷസ്‌ഥാനം അടഞ്ഞ അധ്യായം; കെ സുധാകരന്‍