തിരുവനന്തപുരം: പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അവരുടെ ഇത്തരം ശ്രമങ്ങൾ ബിജെപിക്ക് അവസരങ്ങൾ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കിഫ്‌ബിയിൽ നടന്ന ആദായ വകുപ്പിന്റെ പരിശോധനയെയും അദ്ദേഹം വിമർശിച്ചു.
പണമില്ലാത്തത് കൊണ്ട് നാടിന്റെ വികസനം മുടങ്ങരുതെന്ന ഒറ്റ നിലപാടാണ് സംസ്‌ഥാന സർക്കാർ സ്വീകരിച്ചത്. കിഫ്‌ബിയെ നവീകരിച്ച് വികസന പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുകയാണ് ചെയ്‌തത്. ഇതിന്റെ ഫലമായി ധാരാളം വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താനായി. വികസനത്തിന് ഊർജം പകർന്ന കിഫ്‌ബിയെ നശിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവർ തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ എത്തിയത്- മുഖ്യമന്ത്രി പറയുന്നു.
കഴിഞ്ഞ ദിവസം അർധരാത്രി വരെയാണ് ആദായ നികുതി വകുപ്പ് കിഫ്‌ബിയിൽ പരിശോധന നടത്തിയത്. കിഫ്‌ബിയിലെ ഉദ്യോഗസ്‌ഥരോട് ശത്രുക്കളോടെന്ന പോലെയാണ് പെരുമാറിയത്. സംസ്‌ഥാന സർക്കാരിന്റെ അധികാരത്തിൽ കേന്ദ്ര ഏജൻസികൾ കടന്നുകയറുകയാണ്. സാധാരണയിൽ കവിഞ്ഞ ചില നടപടികൾ കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സൗജന്യ കിറ്റും അറിയും മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനങ്ങൾക്കും നാടിനും പ്രയോജനപ്പെടുന്ന ഒരു കാര്യവും ഇവിടെ നടക്കരുതെന്ന വാശിയാണ് പ്രതിപക്ഷത്തിനും കേന്ദ്ര ഏജൻസികൾക്കും ബിജെപിക്കുമുള്ളത്. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിന് നൽകിയുള്ള സംഘപരിവാർ പ്രചാരണം നാം കണ്ടതാണ്. ക്ഷേമ പ്രവർത്തനങ്ങൾ മുടക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്.
സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യധാന്യ വിതരണം നൽകുന്നത് നിർത്തി വെക്കണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ്. കിറ്റും അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Also Read: വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്