കൊല്ലം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത തീരദേശ ഹർത്താൽ തുടങ്ങി. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലകളിലാണ് ഹർത്താൽ. ഫിഷ്‌ലാൻഡിങ് സെന്ററുകളും ഹാർബറുകളും ഇന്ന് അടച്ചിടും. ബോട്ടുകൾ കടലിൽ ഇറക്കില്ല.
വിവാദമായ ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയതിന്റെ ഔദ്യോഗിക കരാർ സർക്കാർ പുറത്തുവിടാത്തതിലും സ്വകാര്യ കമ്പനിക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
കഴിഞ്ഞ ദിവസം മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറിയിരുന്നു. അതേസമയം, ഹർത്താൽ വകവെക്കാതെ കടലിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മൽസ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കൊല്ലം വാടി ഹാർബറിലായിരുന്നു സംഭവം. ഹർത്താലുമായി സഹകരിക്കാതെ തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചാണ് വാക്കേറ്റം ഉണ്ടായത്. ഒടുവിൽ പോലീസെത്തി ഇരുവിഭാഗത്തെയും പിരിച്ചു വിടുകയായിരുന്നു.
Also Read: നിയമന വിവാദം; ജനം തീരുമാനിക്കട്ടെ, സമരം നിർത്തി യൂത്ത് ലീഗ്