ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ട്വിറ്ററിലൂടെയാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം.
സമാധാനപരമായി നടക്കുന്ന ബന്ദിന് കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടാകും. കർഷകരുടെ അവകാശങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ കരി നിയമമായ കാർഷിക നിയമത്തിനെതിരെ പോരാട്ടം നടത്താൻ അവരോടൊപ്പം ഞങ്ങളും ഉണ്ടാകും; കെസി വേണുഗോപാൽ ട്വീറ്റ് ചെയ്‌തു.
സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭാരത് ബന്ദിന്റെ ഭാഗമാകും.
മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിനൊപ്പമാണ്.
അതേസമയം രാജ്യത്തെ എല്ലാ ജനങ്ങളും പ്രതിഷേധത്തിൽ അണിചേരണമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ആഭ്യർഥിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തത്. ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: സുധീരന്റെ രാജി; ഇടപെടൽ ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ച് ടിഎൻ പ്രതാപൻ