കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചു നടത്തിയ അഭിപ്രായ പ്രകടനത്തിൽ മുൻ ജയിൽ മേധാവി ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങി പ്രോസിക്യൂഷൻ. വിസ്‌താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ.
ശ്രീലേഖയിൽ നിന്ന് മൊഴി എടുക്കുന്നതും പരിഗണനയിൽ ഉണ്ട്. പരാമർശത്തിന് തെളിവ് ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കവേ ആണ് ആർ ശ്രീലേഖ ദിലീപിന് ക്‌ളീൻ ചീറ്റ് നൽകി പോലീസിനെ പൂർണമായും തള്ളി പറഞ്ഞത്.
ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസതയും അവർ ചോദ്യം ചെയ്‌തു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസയോഗ്യമല്ലെന്നാണ് ശ്രീലേഖയുടെ പരാമർശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളിപ്പറഞ്ഞു.
ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹതടവുകാരൻ വിപിനാണ് കത്ത് എഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു.
ദിലീപിന്റെ അറസ്‌റ്റ് മാദ്ധ്യമ സമ്മർദ്ദ ഫലമാണെന്ന് പറഞ്ഞാണ് പോലീസ് നടപടിയെ ശ്രീലേഖ ചോദ്യം ചെയ്യുന്നത്. അടുത്തിടെ മാത്രം സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥ സ്വന്തം യുട്യൂബ് ചാനൽ വഴി ഇപ്പോൾ ഇങ്ങനെ പറയാനുള്ള കാരണം വ്യക്‌തമല്ല. ദിലീപിന്റെ അഭിഭാഷകർ ഈ വീഡിയോ പോലീസിനെതിരെയുള്ള തെളിവായി കോടതിയിൽ ഹാജരാകാൻ സാധ്യത ഏറെയാണ്. അതിനിടെ, ശ്രീലേഖ ഐപിഎസിന്റെ വിവാദ പരാമർശത്തിൽ നിരവത്തിൽ പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Most Read: കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി