തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന പാശ്‌ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ പ്രചാരണത്തിന് ഇറങ്ങുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം പോലീസ് തള്ളി. ഇതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണം പാളിയെന്നും ആവശ്യത്തിന് ചികിൽസയൊരുക്കാനുള്ള സൗകര്യമില്ലെന്നും കാട്ടി ആരോഗ്യവകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
രോഗികളുടെ എണ്ണം കുറഞ്ഞതോടെ ചികിൽസക്കായി അനുവദിച്ച സൗകര്യങ്ങള്‍ എല്ലാം വെട്ടി കുറച്ചു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവഷ്യപ്പെട്ട് ആരോഗ്യവകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനം കൂടിയതോടെയാണ് പരാതി ഉയർന്നത്. ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ മാസ്‌ക് പോലും ധരിക്കാതെയാണ് പ്രചാരണ സ്‌ഥലത്ത് എത്തുന്നത്. സുരക്ഷിത അകലം പാലിക്കണമെന്ന നിബന്ധന ഒരിടത്തും പാലിക്കാറില്ല.
നേതാക്കള്‍ നിയമങ്ങള്‍ ലംഘിക്കാൻ ആരംഭിച്ചതോടെ അവരൊടൊപ്പമുള്ള പ്രവര്‍ത്തകരും പരസ്യമായി നിയമലംഘനം നടത്തുന്നു. ഇത്തരത്തില്‍ സ്‌ഥിതി മുന്നോട്ടുപോയാല്‍ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് ഇനിയുമുയരുമെന്നും ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
Read Also: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗ ഭീതി; കേരളവും ഭയപ്പെടണം