ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും പനി പടര്‍ന്നുപിടിക്കുന്നതായാണ് സൂചന.
വൈറൽ പനിയും നിർജലീകരണവുമാണ് കുട്ടികളില്‍ രോഗലക്ഷണമായി കണ്ടുവരുന്നത്. ഡെങ്കിയുടെ മാരകമായ വകഭേദമാണ് ഇതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. കുട്ടികളില്‍ പെട്ടെന്ന് രക്‌താണുക്കളുടെ അളവ് കുറയുകയും രക്‌തസ്രാവം ഉണ്ടാകാനിടയാവുകയും ചെയ്യുമെന്ന് ഫിറോസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിങ് വ്യക്‌തമാക്കി. സാഹചര്യം വിശകലനം ചെയ്യാൻ ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ ഫിറോസാബാദിലേക്ക് അയച്ചിട്ടുണ്ട്.
ഫിറോസാബാദിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അഞ്ചുപേര്‍ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. സര്‍ക്കാര്‍ ഡോക്‌ടർമാരുടെ നിസഹകരണം ആറുവയസുകാരിയുടെ മരണത്തിന് കാരണമായെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ആംബുലന്‍സുകളും മറ്റു സംവിധാനങ്ങളും രോഗികളെ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ ഇല്ലെന്നും ആക്ഷേപമുണ്ട്. പല ആശുപത്രികളുടേയും പീഡിയാട്രിക്ക് വിഭാഗം കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തെ അപലപിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രണ്ടാം കോവിഡിൽ വന്ന വീഴ്‌ചകളിൽ നിന്ന് യോഗി സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ ഡെങ്കി വ്യാപനത്തില്‍ മരണസംഖ്യ നൂറോളമാണെന്നും പ്രിയങ്ക ആരോപിച്ചു. അതേസമയം, സംസ്‌ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. യോഗിയുടെ സന്ദര്‍ശനത്തിന് ശേഷം ആരോഗ്യമേഖലയില്‍ പല പ്രമുഖര്‍ക്കും സ്‌ഥാനചലനമുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Also Read: കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗരേഖ തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന് അന്ത്യശാസനം