ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം 253 ആയി ഉയർന്നു. സംസ്‌ഥാനത്ത് 2020ല്‍ റിപ്പോര്‍ട് ചെയ്‌തത് 2,204 ഡെങ്കി കേസുകള്‍ മാത്രമാണ്. എന്നാല്‍ ഈ വർഷം ഇത് പത്തിരട്ടിയോളം കൂടിയിട്ടുണ്ട്.
കഴിഞ്ഞ നാലുദിവസത്തിനിടെ മാത്രം 28 ആളുകള്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് മുസാഫര്‍നഗര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മഹാവീര്‍ സിംഗ് പറഞ്ഞു. അതേസമയം, ഡെല്‍ഹിയിലും നവംബറില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. ഈ സീസണില്‍ മാത്രം ഡെല്‍ഹിയിലെ രോഗികളുടെ എണ്ണം 5270 ആണ്. ഇത് 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്.
പഞ്ചാബിലും കഴിഞ്ഞ ദിവസം 23 ഡെങ്കിപ്പനി കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. ഇവിടെ ലുധിയാനയില്‍ മാത്രം 1623 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ഇതോടെ ഈ വര്‍ഷത്തെ ആകെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പഞ്ചാബില്‍ 4,137 ആയി ഉയർന്നിട്ടുണ്ട്. ഒക്‌ടോബർ മാസത്തിലാണ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലായി റിപ്പോർട് ചെയ്‌തത്.
Read Also: ട്രാവൻകൂർ ഷുഗേഴ്‌സ് അഴിമതി; 4.6 ലക്ഷത്തോളം ലിറ്റർ സ്‌പിരിറ്റ് കാണാനില്ലെന്ന് റിപ്പോർട്