ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാകും. ഇന്നലെ വൈകിട്ട് മുതൽ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്‌തെങ്കിലും പ്രതി പൂർണമായി സഹകരിച്ചിട്ടില്ല. റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്‌ത ശേഷമാകും പ്രതിയെ കോടതിയിൽ ഹാജരാക്കുക.
തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്‌റ്റൽ (36) ആണ് കേസിലെ പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്‌റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും. പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയാണ് ആലുവയിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്‌ളാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ ഉണർന്നപ്പോൾ പെൺകുട്ടിയെ ഉറങ്ങിക്കിടന്ന സ്‌ഥലത്ത് കാണാത്തതിനെ തുടർന്ന് ഉറക്കെ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ പരിശോധന നടത്തുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തു നിന്നാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്.
ചോരയൊലിച്ചു നഗ്‌നയായാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നതിന് സമീപവാസിയായ സുകുമാരൻ ദൃക്‌സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാൾ പെൺകുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതെന്ന് സുകുമാരൻ വിശദീകരിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സതീഷ് എന്ന് വിളിക്കുന്ന ക്രിസ്‌റ്റൽ രാജിനെ ആലുവയിൽ നിന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് ഇയാൾ ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ നീക്കം. പോലീസിനെ കണ്ടു പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
Most Read| ജനവിധി ആർക്കൊപ്പം? ചാണ്ടി ഉമ്മൻ 381 വോട്ടിന് മുന്നിൽ- പ്രതീക്ഷയിൽ മുന്നണികൾ