മലപ്പുറം: മസ്‌ജിദ് ടെറസിൽ കൃഷിയിറക്കി മഅ്ദിന്‍ അക്കാദമിയിലെ ‘ദഅവാ കോളേജ്’ വിദ്യാർഥികൾ മാതൃകയായി. മേല്‍മുറി പെരുമ്പറമ്പ് ജുമുഅ മസ്‌ജിദിന്റെ ടെറസിലാണ് പരിസ്‌ഥിതി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.
കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്‌തത ലക്ഷ്യമിട്ടും പഠന കാലയളവില്‍ തന്നെ വിദ്യാർഥികളിൽ കാര്‍ഷിക താൽപര്യവും പരിശീലനവും ലക്ഷ്യമിട്ടും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിര്‍ദേശ പ്രകാരം നടക്കുന്ന അനേകം കൃഷിസംബന്ധമായ പരിപാടികളിൽ ഒന്നാണിത്.
വെണ്ട, ചീര, പയര്‍, തക്കാളി, വഴുതന, മുളക്, പടവലം, കറിവേപ്പില തുടങ്ങിയ പച്ചക്കറി വിഭവങ്ങളാണ് കൃഷി ചെയ്യുന്നത്. വിഷമുക്‌ത വിഭവങ്ങള്‍ വിദ്യാർഥികളുടെ നിത്യ ഭക്ഷണങ്ങളിലേക്കും മിച്ചം വരുന്നവ പരിസര വാസികള്‍ക്കും നല്‍കാനുമാണ് പദ്ധതിയെന്നും മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള അമ്പതോളം സ്‌ഥാപനങ്ങളിലും മസ്‌ജിദുകളിലും ഇത്തരം പദ്ധതികൾ നടപ്പിലാക്കുമെന്നും അധികൃതർ പറഞ്ഞു.
മഴവെള്ളത്തിന് പുറമെ പള്ളിയില്‍ അംഗ സ്‌നാനത്തിനും മറ്റുമായി ഉപയോഗിച്ച് ബാക്കിയാവുന്ന വെള്ളം തന്നെയാണ് ജലസേചനത്തിനായി സജ്‌ജീകരിച്ചിട്ടുള്ളത്. 200 വിദ്യാർഥികള്‍ പഠിക്കുന്ന ദഅവാ ക്യാമ്പസില്‍ പഠനത്തിന് തടസമാകാത്ത രീതിയില്‍ വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കൃഷി പരിപാലനത്തിനായി സജ്‌ജമാക്കിയിട്ടുള്ളത്. മികച്ച പരിപാലകര്‍ക്ക് അവാര്‍ഡുകൾ നൽകാനും പദ്ധതിയുണ്ട്; അധികൃതർ വിശദീകരിച്ചു.
പദ്ധതിയുടെ ഉൽഘാടനം സമസ്‌ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ ദഅവാ കോളേജ് പ്രിന്‍സിപ്പളുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി നിർവഹിച്ചു. ‘കാര്‍ഷിക മേഖലക്ക് വിശുദ്ധ ഇസ്‌ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. മത വിദ്യാർഥികള്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഈ പദ്ധതി നല്‍കുന്ന സന്ദേശം വളരെ വലുതാണ്‘ -ഇബ്‌റാഹീം ബാഖവി പറഞ്ഞു.
കര്‍ഷക അവാര്‍ഡ് ജേതാവ് അബ്‌ദുള്ള ഹാജി മേല്‍മുറി, അബ്‌ദുൽ ഗഫൂര്‍ കാമില്‍ സഖാഫി കാവനൂര്‍, അബൂബക്കര്‍ ലത്വീഫി കോട്ടക്കല്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സിനാന്‍ തൃപ്പനച്ചി, റബീഅ് കൊമ്പം, അല്‍ത്താഫ് ആലപ്പുഴ, ഉവൈസ് ആനക്കര, ശുഐബ് മാണൂര്‍ എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.
Most Read: മുഹമ്മദ് നബിയെ അവഹേളിച്ച ബിജെപി ദേശീയ വക്‌താവ് നൂപുർ ശർമയെ സസ്‌പെൻഡ് ചെയ്‌തു