തിരുവനന്തപുരം: മകളുടെ വിവാഹത്തലേന്ന് പിതാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ഇന്ന് പുലർച്ചെ 12.30 ഓടെ ദാരുണ സംഭവം ഉണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്ന് രാവിലെ പത്തരയോടെ നടക്കാനിരിക്കെയാണ് കൊലപാതകം.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്‌ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്‌ചയിച്ചിരുന്നത്. ഇന്നലെ രാത്രി വീട്ടിൽ വിവാഹ സൽക്കാരം ഉണ്ടായിരുന്നു.
ഇതിന് ശേഷം ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അയൽവാസികളായ ജിഷ്‌ണുവും ജിജിനും രണ്ടു സുഹൃത്തുക്കളും വിവാഹ പന്തലിൽ എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ രാജുവും കുടുംബവുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. രാജുവിന്റെ മകളും ജിഷ്‌ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
സംഘർഷത്തിനും കൈയാങ്കളിക്കുമിടെ ജിഷ്‌ണുവിന്റെ സഹോദരൻ ജിജിനാണ് മൺവെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴ്‌ത്തിയത്. തലക്ക് അടിയേറ്റ രാജു നിലത്തു വീണു. പിന്നാലെ നാല് പേരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഇവർ ഇവിടെ നിന്ന് രക്ഷപ്പെട്ടു. രാജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞു കല്ലമ്പലം പോലീസ് സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Most Read: സന്ദർശനത്തിൽ മാറ്റമില്ല; രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്