തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്‌ഥിതി പ്രവർത്തക മേധ പട്കർ ആണ് ഉൽഘാടനം ചെയ്യുക. വിവിധ രാഷ്‌ട്രീയ നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും. രാവിലെ പതിനൊന്നിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച. പദ്ധതിയുടെ പ്രാധാന്യവും നിലവിൽ നടക്കുന്ന പ്രവർത്തികളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. റെയിൽവേ മന്ത്രാലയത്തിന് മുൻപിലുള്ള ഡിപിആറിന് എത്രയും പെട്ടെന്ന് അനുമതി ലഭ്യമാക്കണമെന്ന് അഭ്യർഥിക്കും.
സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപിയും പ്രതിഷേധ രംഗത്തുള്ളതിനാൽ ഇന്നത്തെ കൂടിക്കാഴ്‌ച നിർണായകമാണ്. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങൾക്കായി മുഖ്യമന്ത്രി നാല് ദിവസം ഡെൽഹിയിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിക്കും.
വായ്‌പയുടെ ബാധ്യത അടക്കമുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ ഇതുവരെ റെയില്‍വേ അംഗീകരിച്ചിട്ടില്ല. വായ്‌പാ ബാധ്യത സംസ്‌ഥാനത്തിന് മാത്രമായിരിക്കും എന്നതാണ് റെയില്‍വേയുടെ നിലപാട്. അന്താരാഷ്‌ട്ര വായ്‌പാ സഹായം പദ്ധതിക്ക് ലഭിക്കാന്‍ ഈ നിലപാട് തടസമാകുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും.
Most Read: സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി