ന്യൂഡെൽഹി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട യുഎപിഎ കേസിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്‌ള്യുസി അറിയിച്ചു. സംസ്‌ഥാന സർക്കാരിന് കീഴിലെ കെഎസ്‌ഐടിഐഎല്ലിന്റെ ആവശ്യത്തോടാണ് കമ്പനി മുഖം തിരിച്ചത്. തുക ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ അയച്ച കത്തിന് തുക നൽകില്ലെന്ന് പിഡബ്‌ള്യുസി മറുപടി നൽകി. വിഷയത്തിൽ കെഎസ്‌കെടിഐഎൽ നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്‌നക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം.
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് സ്‌പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്‌ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടത്. സംസ്‌ഥാന സർക്കാരിന് സംഭവിച്ച നഷ്‌ടം തിരികെ പിടിക്കണമെന്ന ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിലായിരുന്നു സർക്കാർ നടപടി. കൺസൾട്ടൻസി കമ്പനിയായ പിഡബ്‌ള്യുസിയാണ് സ്വപ്‌നയെ നിയമിച്ചതെന്നും, അതിനാൽ സ്വപ്‌നക്ക് ശമ്പളമായി നൽകിയ തുക തിരികെ നൽകണമെന്നുമാണ് കെഎസ്‌ഐടിഐഎൽ, പിഡബ്‌ള്യുസിക്ക് നൽകിയ കത്ത്.
Most Read: കാവ്യാ മാധവന് പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്; ഉടൻ ഹാജരാകണം