കാസര്‍ഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ ദൗർലഭ്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, ബെഡ്, വെന്റിലേറ്റര്‍ അപര്യാപ്‌തത എന്നിവയ്‌ക്ക് വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
ജില്ലയിൽ പ്രതിദിനം 360 ഓക്‌സിജൻ സിലണ്ടറുകൾ ആവശ്യമുണ്ട്. അതിനായി അഹമ്മദാബാദില്‍ സിലിണ്ടറിന് ഓര്‍ഡര്‍ കൊടുത്തെങ്കിലും ലഭിക്കാന്‍ 4 ആഴ്‌ചയോളം സമയമെടുക്കും. ജില്ലാ കളക്‌ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓക്‌സിജന്‍ ചലഞ്ചിലൂടെ 150 ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചു. വീണ്ടും 150 സിലിണ്ടറുകള്‍ കൂടി ലഭിച്ചാല്‍ ജില്ലയ്‌ക്ക് അത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം പൊതുജനങ്ങളെ പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലും അകപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഈ സമയത്ത് നല്‍കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റവന്യൂ മന്ത്രിയോടൊപ്പം ജില്ലാ കളക്‌ടര്‍ ഡോ. ഡി സജിത്ബാബുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Read also: ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി