തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്‌ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകുന്നത്.
ശരിയായ ചെക്കപ്പുകൾ നടത്താതെ, ഇത്തരം ഹെൽത്ത് കാർഡ് വ്യാജമായി നല്‍കുന്ന ഡോക്‌ടർമാർക്കും സ്‌ഥാപനങ്ങൾക്കും എതിരെയും വ്യാജ കാർഡ് കൈവശം വെയ്‌ക്കുന്നവർക്ക് എതിരെയും വിട്ടുവീഴ്‌ച്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍ പ്രകാരം മെഡിക്കല്‍ പരിശോധനക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്‌ഥാപനത്തിൽ സൂക്ഷിക്കണ്ടതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാര്‍ സ്‌ഥാപനത്തിലുണ്ടെങ്കില്‍ എത്രയും വേഗം ഹെല്‍ത്ത് കാര്‍ഡ് എടുപ്പിക്കണം.
അല്ലാത്ത പക്ഷം, സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. അടപ്പിച്ച സ്‌ഥാപനങ്ങൾ തുറക്കുമ്പോൾ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്‌ചക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും മന്ത്രി വിശദീകരിച്ചു. സ്‌ഥാപനം തുറന്ന്, ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ്ങിനായി രജിസ്‌റ്റർ ചെയ്യുമെന്നുമുള്ള സത്യപ്രസ്‌താവന ഹാജരാക്കേണ്ടി വരുമെന്നും മന്ത്രിപറഞ്ഞു.
കേരള ഹോട്ടൽ ഹെല്‍ത്ത് കാര്‍ഡ്
രജിസ്‌റ്റേർഡ് മെഡിക്കല്‍ പ്രാക്‌റ്റീഷനറുടെ നിശ്‌ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. എഫ്എസ്എസ്എഐയുടെ വെബ് സൈറ്റില്‍ നിന്നും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്‌ചശക്‌തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.
http://fda.uk.gov.in/document/performa-for-medical-fitness-certificate-for-food-handlers-19221.pdf
ഫോം മാതൃക ഭാരത സർക്കാരിന്റെ ഫുഡ് ആൻഡ് സേഫ്റ്റി & ഡ്രഗ് അഡ്‌മിനിസ്‌റ്ററേഷൻ വെബ്‌സൈറ്റിലെ മുകളിൽ നൽകിയ ലിങ്കിൽ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമായിരിക്കും ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.
Most Read: സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവായി