കൊച്ചി: ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുള്ള തീർഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിൽ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്‌ളക്‌സ്, വിശ്രമ സ്‌ഥലങ്ങൾ എന്നിവ സന്ദർശിച്ചു പരിശോധന നടത്താനാണ് ലക്ഷ്യം.
ലഭ്യമായ സൗകര്യങ്ങൾ, ഭക്‌തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയും അഭിഭാഷക സംഘം വിലയിരുത്തും. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മണിക്കൂറുകൾ കാത്ത് നിന്നാണ് പലരും അയ്യപ്പ ദർശനം സാധ്യമാക്കുന്നത്. പാതയിലുടനീളം ഗതാഗതം തടസപ്പെട്ട നിലയിലാണ്. പല ഭക്‌തരും ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണെന്നും വിവരമുണ്ട്.
ഈ വിവരങ്ങളടക്കം ശ്രദ്ധയിൽപ്പെട്ടതോടെ എലവുങ്കലിൽ ഭക്ഷണവും വെള്ളവുമടക്കമുള്ള സൗകര്യം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം തീർഥാടകർക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതൽ 10,000 വരെ പേർ മല കയറുന്നുവെന്നും കോടതി വിലയിരുത്തി.
അതേസമയം, ശബരിമലയിൽ തിരക്ക് നിലവിൽ നിയന്ത്രണ വിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എഡിജിപി നാളെ നേരിട്ട് ഹാജരായി ഇത് സംബന്ധിച്ച് വിശദീകരണം നൽകും. തീർഥാടകരെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണവും നടത്തും. സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി അടച്ചുവെന്നും, സ്‌ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Most Read| സുപ്രീം കോടതി വിധി ചരിത്രപരം, നിലപാടിലുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി