തിരുവനന്തപുരം: എയ്‌ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ സർവകലാശാല ചട്ടങ്ങൾ മറികടന്ന് മന്ത്രി കെടി ജലീല്‍ ഇടപെട്ടതായി പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജിലെ ലാറ്റിൻ ഭാഷാ അധ്യാപകനെ ഇംഗ്ളീഷ് അധ്യാപകനായി മാറ്റിനിയമിക്കാൻ മന്ത്രി നിർദേശം നൽകിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍, കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരുടെ യോഗം മന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്താണ് നിയമനത്തില്‍ കെടി ജലീല്‍ ഇടപെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. അപേക്ഷകനായ അധ്യാപകൻ ഫാ. വിവൈ ദാസപ്പനും യോഗത്തിൽ പങ്കെടുത്തിരുന്നു.
ലാറ്റിൻ വിഭാഗത്തിൽ നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് കോളേജ് പ്രിൻസിപ്പലായതോടെ ലാറ്റിൻ ഭാഷ പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന കാരണം നിരത്തിയാണ് പഠന വകുപ്പ് മാറ്റാൻ ശ്രമിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ലാറ്റിൻ വിഭാഗത്തിൽ സ്‌ഥിര അധ്യാപകനെ നിയമിക്കാനാണ് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയുള്ള പരിഹാരമെന്നും മാനേജ്മെന്റുകൾക്ക് യഥേഷ്‌ടം അധ്യാപകരെ വിഷയം മാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തിൽ ഇത് കീഴ്‌വഴക്കമായി മാറുമെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല സെലക്ഷൻ കമ്മിറ്റികളുടെ പ്രസക്‌തി തന്നെ ഇത് ഇല്ലാതാക്കുമെന്നും പരാതിയിൽ പറയുന്നു.
യുജിസി ചട്ടം അനുസരിച്ച് ഒരു വിഷയത്തില്‍ നിയമനം നടത്തിയാല്‍ മാറ്റി നിയമിക്കാന്‍ കഴിയില്ലെന്നിരിക്കെ മന്ത്രി ചട്ട വിരുദ്ധമായി ഇടപെടൽ നടത്തിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.
ചട്ടവിരുദ്ധമായി ഇടപെട്ട ഉത്തരവ് പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയോ അധ്യാപകന്റെയോ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
Read Also: തുടര്‍ക്കഥയായി ഇന്ധന വില വര്‍ധന; ഇന്നും കൂട്ടി