ജനീവ: കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) കൊവിഷീൽഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ആഫ്രിക്കൻ രാജ്യങ്ങളെയാണ് ഇത് കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നതെന്നും ഇന്ത്യയിൽ റിപ്പോർട് ചെയ്യപ്പെട്ട കോവിഡിന്റെ ബി 1.617.2 വകഭേദമടക്കം ഈ രാജ്യങ്ങളെ ദുരിതത്തിൽ ആക്കുന്നുണ്ടെന്നും ഡബ്ള്യൂഎച്ച്ഒ പറഞ്ഞു.
“91 രാജ്യങ്ങളുടെ വാക്‌സിൻ വിതരണത്തെ ഇത് സാരമായി ബാധിച്ചു. സെറത്തില്‍ നിന്ന് ലഭിക്കാത്ത ഡോസുകള്‍ക്ക് പകരമായി മാതൃകമ്പനിയായ അസ്ട്രാസെനകക്ക് കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം”- ഡബ്ള്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്‌ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോവിഡിന്റെ ബി 1.617.2 ഉൾപ്പടെ പുതിയതും കൂടുതൽ പകരാവുന്നതുമായ കോവിഡ് വകഭേദങ്ങൾ ഈ രാജ്യങ്ങളിൽ വ്യാപിക്കുന്നതായും അവർ പറഞ്ഞു.
കഴിഞ്ഞ വർഷം അസ്ട്രാസെനകയുമായി ഒപ്പുവെച്ച കരാർപ്രകാരം, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഒരു ബില്യൺ ഡോസ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു, 2020ൽ മാത്രം 400 ദശലക്ഷം ഡോസുകൾ നൽകാമെന്നും കരാറിൽ ഉണ്ടായിരുന്നു. ലോകരോഗ്യ സംഘടന പ്രധാന അംഗമായ അന്താരാഷ്‌ട്ര വാക്‌സിന്‍ സഖ്യമായ ഗവിയിലൂടെയാണ് ഇത് വിതരണം ചെയ്യുകയെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
“നിർഭാഗ്യവശാൽ, മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്‌സിനേഷൻ നടത്തിയിട്ടുള്ളൂ, മാത്രമല്ല അവരുടെ ആരോഗ്യ പ്രവർത്തകർക്ക് ഇടയിൽ പോലും വാക്‌സിനേഷൻ പൂർത്തിയായിട്ടില്ല,”- അവർ പറഞ്ഞു.
അന്യായമായ രീതിയിലുള്ള വാക്‌സിൻ വിതരണം തുടർന്നാൽ, ചില രാജ്യങ്ങൾ ഒരുപക്ഷെ കോവിഡിൽ നിന്ന് മുക്‌തി നേടി സാധാരണ നിലയിലേക്ക് മടങ്ങി പോയേക്കാം. എന്നാൽ അപ്പോഴും രോഗത്തോട് പൊരുതാൻ കഴിയാതെ മറ്റു രാജ്യങ്ങൾ പിടയുന്ന വേദനാജനകമായ കാഴ്‌ച നമുക്ക് കാണേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.
Most Read: രാജ്യത്തെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിലും കുറവ്