തിരുവനന്തപുരം: ഒക്‌ടോബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33.09 ലക്ഷം രൂപ പിഴ ഈടാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 564 സ്‌ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. കഴിഞ്ഞ മാസം മാത്രം സംസ്‌ഥാനത്ത് 8703 പരിശോധനകളാണ് നടത്തിയത്. ലൈസൻസിങ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്‌ഥാപനങ്ങൾ പൂട്ടിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
നിയമലംഘനം കണ്ടെത്തിയ 544 സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 30 സ്‌ഥാപനങ്ങൾക്ക് അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നോട്ടീസും നൽകി. പരിശോധനകൾ ശക്‌തമായി തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി. 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്‌ഥാപനങ്ങളിൽ നിന്നും 817 സ്‌റ്റാറ്റ്യൂട്ടറി സാമ്പിളുകളും 3582 സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു.
ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശക്‌തമായ നടപടികളാണ് സ്വീകരിക്കുന്നത്. മൽസ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും പരിശോധനകൾ സജീവമാക്കി. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്‌ഥർ പരിശോധന പൂർത്തിയാക്കി. ആളുകൾ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്‌തമാക്കി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.
ഷവർമ പോലുള്ള ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ നടത്തി. ഇത്തരത്തിൽ 371 പരിശോധനകളാണ് നടത്തിയത്. മയോണൈസ് പോലുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പാഴ്‌ചറൈസ് ചെയ്‌ത മുട്ട ഉപയോഗിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. പാഴ്‌സലിൽ തീയതിയും സമയവും രേഖപ്പെടുത്താത്ത സ്‌ഥാപനങ്ങൾക്ക് എതിരേയും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ; വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം