കൊച്ചി: കേരളത്തിലെ ബദൽ രാഷ്‌ട്രീയത്തിന്റെ സാധ്യത തേടി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൊച്ചിയിലെത്തും. ആം ആദ്‌മി പാർട്ടിയും ട്വന്റി- 20യും തമ്മിലെ സഹകരണം കെജ്‌രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളത്തിൽ ഇദ്ദേഹം പ്രസംഗിക്കും. തൃക്കാക്കരയിൽ സഖ്യത്തിന്റെ രാഷ്‌ട്രീയ നിലപാടും നാളെയോടെ വ്യക്‌തമാക്കും.
ഡെൽഹി പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്‌രിവാളിന്റെ വരവ്. മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി-20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്‌ത സ്‌ഥാനാർഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു.
ഉപ തിരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ, ലോക്‌സഭാ തിഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാൽ തൃക്കാക്കരയിൽ സ്‌ഥാനാർഥി ഉണ്ടാകില്ലെന്നുമാണ് ഇരു പാർട്ടികളും സംയുക്‌തമായി അറിയിച്ചത്. തൃക്കാക്കരയിൽ ഇനി സംയുക്‌ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ഇരുമുന്നണികളും ഉറ്റുനോക്കുന്നത്. വൈകാതെ ഇക്കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടാകും.
Read Also: ശ്രീലങ്കയില്‍ കലാപം രൂക്ഷം; നാവിക താളവത്തില്‍ അഭയം തേടി മഹിന്ദ