കണ്ണൂർ: വിവാദങ്ങൾ അവസാനിക്കാതെ കണ്ണൂർ സർവകലാശാല. തീവ്ര വർഗീയ ആശങ്ങളുള്ള സിലബസ് തയ്യാറാക്കിയ അധ്യാപകനെ തന്നെ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്‌റ്റഡീസ് ചെയർപേഴ്‌സണായി നിയമിച്ചതോടെയാണ് വീണ്ടും പ്രതിഷേധങ്ങൾ ആരംഭിച്ചത്.
സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തി വിവാദ സിലബസ് തയ്യാറാക്കിയത് നാല് പൊളിറ്റിക്കൽ സയൻസ് അധ്യാപകർ ചേർന്നാണ്. പയ്യന്നൂർ കോളേജിലെ അസിസ്‌റ്റന്റ് പ്രൊഫസർ സുധീഷ് കൺവീനറായ ഈ സമിതിയിൽ അക്കാദമിക രംഗത്ത് പരിചയക്കുറവുള്ള അധ്യാപകരാണ് ഉണ്ടായിരുന്നത്.
ഈ സമിതി തയ്യാറാക്കിയ സിലബസിൽ വലിയ വീഴ്‌ചകളുണ്ടെന്ന് കാട്ടിയുള്ള റിപ്പോർട്ടാണ് പുതിയ വിദഗ്‌ധ സമിതി യൂണിവേഴ്‌സിറ്റിക്ക് നൽകിയത്. റിപ്പോർട് പഠിച്ച് സിലബസിൽ എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് അറിയിക്കാൻ വൈസ് ചാൻസിലർ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്‌റ്റഡീസിന് കൈമാറി.
എന്നാൽ ഈ ബോർഡ് ഓഫ് സ്‌റ്റഡീസിന്റെ ചെയർപേഴ്‌സണായിട്ടാണ് സിലബസ് തയ്യാറാക്കിയ അതേ അസിസ്‌റ്റന്റ് പ്രൊഫസർ സുധീഷിനെ നിയമിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന് കാട്ടി കെഎസ്‌യു വൈസ് ചാൻസലറെ കണ്ട് പ്രതിഷേധിച്ചു. ഡോ സുധീഷിനെ മാറ്റുന്നതുവരെ സമരം നടത്തുമെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചു.
സിലബസുകൾ തയ്യാറാക്കാനായി അനുഭവ പരിചയമുള്ള നിരവധി അധ്യാപകർ സംസ്‌ഥാനത്ത് ഉണ്ടായിരിക്കെ, അക്കാദമിക രംഗത്ത് പരിചയക്കുറവുള്ളവരെ നിയോഗിക്കുന്നത് നിക്ഷിപ്‌ത താൽപര്യം കൊണ്ടാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
National News: മഴക്കെടുതി; യുപിയിൽ ഇതുവരെ മരണപ്പെട്ടത് 24 പേർ