കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ നിരവധി ആളുകൾ ഒത്തുകൂടുമെന്നും ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നാണ് സ്വകാര്യ ഹരജികളിൽ പറയുന്നത്. കോവിഡ് വാക്‌സിൻ വിതരണ നയത്തിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരേ വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.
പാലക്കാട്ടെ പൊതുപ്രവർത്തകനായ സിപി പ്രമോദാണ് ഹരജി നൽകിയത്.
വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും വിജയാഹ്ളാദ പ്രകടനങ്ങളിലൂടെയും മറ്റും കോവിഡ് വ്യാപനത്തിന് ഇടവരുമെന്നും ഹരജിയിൽ പറയുന്നു. ഹരജിയിൽ സംസ്‌ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്‌തമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും അതിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ നിലപാട്.
അതേസമയം വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ളാദ പ്രകടനങ്ങൾ വേണ്ടെന്ന് കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇത് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
വാക്‌സിൻ വിതരണ നയത്തിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ടുള്ള ഹരജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഒരേ വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയിൽ പറയുന്നത്.
മാത്രവുമല്ല വാക്‌സിനുകളുടെ വില നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന വിലയ്‌ക്ക് തന്നെ സംസ്‌ഥാനങ്ങള്‍ക്കും വാക്‌സിൻ ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് വില നിര്‍ണയാവകാശം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. കൂടാതെ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കില്ലെന്ന കേന്ദ്ര നിലപാട് വിവേചനപരമാണെന്നും ഹരജി വ്യക്‌തമാക്കുന്നു.
Read Also: കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് താരം ബാബർ അസം