കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാംഗോ കമ്പനി ഉടമകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും സമൻസ് അയക്കും. മാംഗോ ഉടമകളായ ആന്റോ അഗസ്‌റ്റിനെയും ജോസ്‌കുട്ടി അഗസ്‌റ്റിനെയും ഇഡി ആസ്‌ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. മുട്ടിൽ മരംമുറി കേസിൽ പ്രതികളാണ് സഹോദരൻമാരായ ഇരുവരും.
ഈ മാസം 11നാണ് ഇരുവർക്കും എതിരെ ഇഡി ആദ്യ സമൻസ് അയച്ചത്. സമൻസ് പ്രകാരം ആന്റോ കഴിഞ്ഞ ദിവസവും ജോസ്‌കുട്ടി ഇന്നുമായിരുന്നു ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ ആദ്യ സമൻസ് വിലാസം പൂർണമല്ലെന്ന് കാണിച്ച് തിരികെ ലഭിച്ചതോടെയാണ് ഇഡി വീണ്ടും സമൻസ് അയക്കുന്നത്.
2016ൽ വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആന്റോ അഗസ്‌റ്റിനും ജോസ്‌കുട്ടി അഗസ്‌റ്റിനും എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. കൊച്ചിയിലെ ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 2.68 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തതായി ബാങ്ക് അധികൃതർ പരാതി നൽകിയിരുന്നു.
നിലവിൽ മുട്ടിൽ മരംമുറി കേസ് ഏറ്റെടുക്കുന്നതിനുള്ള സാധ്യതകൾ ഇഡി പരിശോധിച്ച് വരികയാണ്. ഇതിനിടെയിലാണ് മരംമുറി കേസിൽ പ്രതികളായ ഇരുവരെയും, വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ചോദ്യം ചെയ്യാനുള്ള നീക്കം എൻഫോഴ്‌സ്‌മെന്റ് നടത്തുന്നത്.
Read also: കോവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകാർ; വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു