റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയതെന്ന് കരുതുന്ന ആക്രമണത്തില്‍ നിറുത്തിയിട്ടിരുന്ന യാത്രാ വിമാനത്തിന് തീ പിടിക്കുകയും നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, തീ അണച്ചതായും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല എന്നും സര്‍ക്കാര്‍ അറിയിച്ചു.
യെമനില്‍ നിന്നുള്ള ഹൂതി വിമതര്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൗദി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തിട്ടില്ല. യെമൻ അതിർത്തിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള അബ്ഹ വിമാനത്താവളത്തിന് നേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്.
ഇറാൻ പിന്തുണയോടെ ഹൂതി വിമതർ അയച്ച രണ്ടു സായുധഡ്രോണുകൾ ലക്ഷ്യത്തിലെത്തും മുൻപ് തകർത്തതായി സൗദിസഖ്യസേന വാക്‌താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. യെമന്‍ സര്‍ക്കാരിന്റെ അവസാനത്തെ വടക്കന്‍ ശക്‌തികേന്ദ്രമായ മആരിബ് പിടിച്ചെടുക്കാനുള്ള ഹൂതി വിമതരുടെ ശ്രമം പുനരാരംഭിച്ചതായും വാർത്താ മാദ്ധ്യമങ്ങൾ പറയുന്നുണ്ട്.
ആക്രമണത്തെ ലോകരാഷ്‌ട്രങ്ങൾ അപലപിച്ചു. സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ് നെഡ് പ്രൈസ് ആവശ്യപ്പെട്ടു. യുഎസ്, ഫ്രാൻസ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയവരും ആക്രമണത്തെ ശക്‌തമായി അപലപിച്ചു.
Most Read: സണ്ണി ലിയോണിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാൻ അനുമതി