യാങ്കൂൺ: മ്യാൻമറിൽ ശനിയാഴ്‌ച പട്ടാളം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്‌കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തു. സംസ്‌കാര ചടങ്ങുകൾ ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവെപ്പ്.
അതേസമയം പട്ടാള ഭീകരതയെ ഭയക്കാതെ ജനം ഇന്നലെയും വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. തലസ്‌ഥാന നഗരമായ നായ്‌പിഡോയിൽ പട്ടാള വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പട്ടാള ഭരണത്തിനെതിരെ പോരാടുന്ന വംശീയ ന്യൂനപക്ഷമായ കാരെൻ വംശജരുടെ ഗ്രാമമായ ഹപകാന്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു.
തായ് അതിർത്തിയിൽ വനത്തിൽ കച്ചിൻ സ്വാതന്ത്ര്യ സേനയും സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനു ശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതോടെ ജനാധിപത്യ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 440 കടന്നു.
ശനിയാഴ്‌ചത്തെ കൂട്ടക്കൊലയെ ഐക്യരാഷ്‌ട്ര സംഘടന അപലപിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളുടെ സൈനിക മേധാവികൾ മ്യാൻമർ പട്ടാളത്തോട് അക്രമത്തിൽ നിന്നു പിൻമാറണമെന്നും പ്രക്ഷോഭകരുടെ മനുഷ്യാവകാശം മാനിക്കണമെന്നും ആവശ്യപ്പെട്ടു.
Kerala News: അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും