ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ മണ്ഡി (സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള വലിയ മാര്‍ക്കറ്റ്) സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എപിഎംസി (അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികള്‍) സംസ്‌ഥാന നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര നിയമങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കൃഷിമന്ത്രി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
എപിഎംസികളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. കര്‍ഷകരുടെ മല്‍സരശേഷി വര്‍ധിപ്പിക്കുക, അവര്‍ക്ക് മികച്ച വില ലഭിക്കുമെന്ന് ഉറപ്പാക്കുക, സംസ്‌ഥാനാന്തര വ്യാപാരം സ്വതന്ത്രമായി നടത്താന്‍ അവര്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എത്ര നികുതി പിരിച്ചെടുത്താലും അവയെല്ലാം കാലക്രമത്തില്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ വിനിയോഗിക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു
രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപിഎംസികളുടെ നികുതി കുറച്ചിട്ടുണ്ട്. അത്തരം നടപടികള്‍ തുടര്‍ന്നും ഉണ്ടാവും. മധ്യപ്രദേശ് സെസ് 0.5 ശതമാനമായി കുറച്ചു. പഞ്ചാബും ഹരിയാനയും നെല്ലിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി കുറച്ചു. അത്തരം നടപടികളെല്ലാം സംസ്‌ഥാനങ്ങളാണ് കൈക്കൊള്ളുന്നത്. രാജ്യത്തെ 17 സംസ്‌ഥാനങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു.
എന്നാല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളില്‍ മണ്ഡി സംവിധാനം ശക്‌തമാണ്. എപിഎംസികള്‍ ഇതോടെ ഇല്ലാതാവുമെന്ന ധാരണ പരന്നിട്ടുണ്ടെന്നും പഞ്ചാബിലെയും ഹരിയാണയിലെയും നിരവധി കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.
Read Also: കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ല; ആവർത്തിച്ച് വിഎസ് സുനിൽകുമാർ