കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടപടികള്‍ നടക്കുക. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കും. 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കും.
പോസ്‌റ്റുമോർട്ടം നടപടികള്‍ പൂര്‍ണമായി ക്യാമറയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും.
അതേസമയം, പ്രതി അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവസ്‌ഥലത്ത് എത്തിച്ച് ഇന്ന് തന്നെ തെളിവെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ച രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പരീക്ഷ എഴുതാൻ എത്തിയ നിഥിനയെ വള്ളിച്ചിറ സ്വദേശി അഭിഷേഖ് ആക്രമിക്കുകയായിരുന്നു. പേപ്പർ കട്ടർ ഉപയോഗിച്ചാണ് പ്രതി നിഥിനയുടെ കഴുത്തറുത്തത്. ഗുരുതരമായി മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ കിടന്ന നിഥിനയെ കോളേജ് അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. കൊലപാതകം നടന്ന സമയം സമീപത്തുണ്ടായിരുന്നവരാണ് അഭിഷേഖിനെ പിടികൂടി പോലീസിൽ ഏൽപിച്ചത്.
നിഥിനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയാണെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും നിഥിന പിൻമാറിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അഭിഷേഖ് പറയുന്നു.
Most Read: വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന്; എതിർപ്പുമായി ഐഎംഎ