ഐസ്വാൾ: രാജ്യം 5ജിയിലേക്ക് ചുവടുവെക്കുമ്പോഴും ഓൺലൈൻ പരീക്ഷ എഴുതാനായി മല കയറിയിറങ്ങുകയാണ് മിസോറാമിലെ ഒരു കൂട്ടം വിദ്യാർഥികൾ. ഐസ്വാളിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള സൈഹ ജില്ലയിലെ മാഹ്‌റെയ് ഗ്രാമത്തിലെ വിദ്യാർഥികൾക്കാണ് ഈ ദുരവസ്‌ഥ.
മിസോറാം സർവകലാശാലയിലെ വിദ്യാർഥികളായ ഏഴ് പേരാണ് എല്ലാ ദിവസവും രാവിലെ സെമസ്‌റ്റർ പരീക്ഷയെഴുതാൻ മല കയറുന്നത്. ആകെ 1700 പേർ മാത്രമാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. ഇവിടെ 2ജി കണക്ഷൻ പോലും ലഭ്യമല്ല. ആകെ ഇന്റർനെറ്റ് ലഭിക്കുന്നത് ത്‌ലാവോ ത്‌ലാ എന്ന കുന്നിൻ മുകളിലാണ്.
ഇവിടേക്കാണ് എന്നും രാവിലെ കുട്ടികൾ പഠന സാമഗ്രികളും മൊബൈൽ ഫോണുമായി എത്തുന്നത്. വൈകുന്നേരത്തോടെ തിരിച്ചിറങ്ങുകയും ചെയ്യും. മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷ നേടാൻ കുന്നിൻ മുകളിൽ മുളകൊണ്ട് കുടിൽ കെട്ടിയാണ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്.
സംസ്‌ഥാനത്തുടനീളമുള്ള 24,000 കുട്ടികൾക്കാണ് മിസോറാം യൂണിവേഴ്‌സിറ്റി ജൂണിൽ പരീക്ഷ നടത്തുന്നത്. മുൻനിര കമ്പനികൾ രാജ്യത്ത് ഹൈ സ്‌പീഡ് ഡേറ്റ കണക്ഷൻ എത്തിക്കാൻ മൽസരിക്കുമ്പോൾ ഒരു വിഭാഗം വിദ്യാർഥികൾ സാഹസികത ഏറ്റെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വിദ്യാർഥികളുടെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
Also Read: കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല