വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന രംഗത്തെത്തിയതോടെ ആശങ്ക ഉയരുകയാണ്. ഒമൈക്രോൺ നിസാരമല്ലെന്നും മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ മേധാവി വ്യക്‌തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് അമേരിക്കയിലെ പുതിയ സ്‌ഥിതി.
ഇന്നലെ മാത്രം ഒരു ലക്ഷം പേരെയാണ് അമേരിക്കയിൽ ഒമൈക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആകെ പ്രതിദിന രോഗികളുടെ എണ്ണം ആറര ലക്ഷമായി ഉയർന്നിട്ടുണ്ട്. ഡിസംബർ മുതൽ തന്നെ അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിരുന്നു. രാജ്യത്തെ സ്‌ഥിതിയിൽ ആരോഗ്യ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചു.
ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുണ്ട് ഒമൈക്രോണിന്. ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്‌ഥയാണ്. വാക്‌സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്‌നങ്ങൾ മാത്രമേ ഒമൈക്രോൺ സൃഷ്‌ടിക്കുന്നുള്ളൂ എന്നത് കൊണ്ട് ഈ വൈറസിനെ നിസാരമായി കാണാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഒമൈക്രോൺ വകഭേദത്തോടെ കോവിഡ് പര്യവസാനിക്കുമെന്ന വാദങ്ങളും ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.
Also Read: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു