മസ്‌ക്കറ്റ്: ഒമാനിലെ വിമാനത്താവളങ്ങളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് വ്യക്‌തമാക്കി എയർപോർട്ട് അധികൃതർ. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് എയർപോർട്ട് അധികൃതർ വിജ്‌ഞാപനം പുറത്തിറക്കിയത്.
രാജ്യത്ത് സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരികയെന്ന് അധികൃതർ വ്യക്‌തമാക്കി. സെപ്റ്റംബർ ഒന്ന് മുതൽ തന്നെയാണ് 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് ഒമാനിൽ പ്രവേശനം അനുവദിക്കുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, തരാസുദ് പ്ളസ് ആപ്പിൽ ക്യുആർ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ്, പിസിആർ പരിശോധന ഫലം എന്നിവ കയ്യിൽ കരുതണമെന്നും ഒമാൻ എയർപോർട്ട് അധികൃതർ പുറത്തിറക്കിയ വിജ്‌ഞാപനത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി