ശബരിമല: പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതിയായി. ജനുവരി 14ന് വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദർശനം. പമ്പയിൽ അയ്യപ്പൻമാർക്ക് ശരിയായി മകരജ്യോതി കാണാൻ കഴിയുന്നത് ഹിൽടോപ്പിലാണ്. അവിടെ പരമാവധി സൗകര്യങ്ങൾ ഒരുക്കി ദർശനത്തിന് തീർഥാടകരെ അനുവദിക്കും.
മകരജ്യോതി കാണാനാകുന്ന മറ്റ് കേന്ദ്രങ്ങളായ നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കൽ, നെല്ലിമല, അയ്യൻമല തുടങ്ങിയ സ്‌ഥലങ്ങളിലും പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. ഇടുക്കി ജില്ലയിലെ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും മകരജ്യോതി ദർശന സൗകര്യം ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. സർക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ഓരോ കേന്ദ്രങ്ങളിലും ആവശ്യമായ വൈദ്യുതി, കുടിവെള്ളം എന്നിവ ഒരുക്കും. ആരോഗ്യവകുപ്പ് ഉൾപ്പടെ എല്ലാവരും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്ന് എഡിഎം അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു. ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കണം.
ശബരിമല സന്നിധാനത്ത് കൂടുതൽ വിരി സ്‌ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ തീർഥാടകരെ പകൽ സമയങ്ങളിലും വിരിവയ്‌ക്കാൻ അനുവദിക്കും. നേരത്തെ രാത്രി മാത്രമായിരുന്നു അനുമതി.
Also Read: ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം; എഎസ്‌ഐക്കെതിരെ നടപടി