ദുബൈ: ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 178 റണ്‍സെടുത്തിരുന്നു. അത് കൊണ്ട് തന്നെ ചെന്നൈക്ക് ഇതിനെ മറകടക്കാൻ കഴിയില്ല എന്ന വിശ്വാസത്തിലായിരുന്നു പഞ്ചാബ് ആരാധകർ. പക്ഷെ ഞെട്ടിക്കുന്ന കളിയുമായി ചെന്നൈ 181 റൺസെടുത്ത് ലക്ഷ്യം മറികടന്നു, അതും ഒരു വിക്കറ്റ് പോലും വഴങ്ങാതെ.
2.2 ഓവറുകൾ ബാക്കി നില്‍ക്കെ, ഫാഫ് ഡുപ്ലേസി 53 പന്തിൽ 87 റൺസ് കൊയ്‌തെടുത്തു. ഷെയ്ൻ വാട്‍സൺ 53 പന്തിൽ 83 ഉമായി കട്ടക്ക് നിന്നപ്പോൾ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമായി. ഈ രണ്ട് അർധ സെഞ്ചുറികളും ചെന്നൈക്ക് മുന്നോട്ടു പോകാനുള്ള ആത്‌മ വിശ്വാസമാണ് പകർന്നു നൽകുന്നത്. പട്ടികയിലെ അവസാന സ്‌ഥാനത്ത് നിന്നാണ് ചെന്നൈ ആറാം സ്‌ഥാനത്തേക്ക് കുതിച്ചുയർന്നത്.
ഇതുവരെ കണ്ട ചെന്നൈയെ അല്ല ഇന്ന് പഞ്ചാബിനെതിരെ കണ്ടത്. വൗ എന്ന് പറഞ്ഞു പോകുന്ന, ഫോറുകൾ കൊണ്ട് അമ്മാനമാടുന്ന ബാറ്റിങ്. ഫാഫ് ഡുപ്ലേസി –ഷെയ്ൻ വാട്‍സൺ സഖ്യം പഞ്ചാബിനെ ശരിക്കും പൊരിപ്പിച്ചെടുത്തു. ഇരു താരങ്ങളും അർധ സെഞ്ചുറി നേടിയതല്ല കളിയിലെ സംഭവം, രണ്ടു പേരും ചേർന്ന് ചെന്നൈയുടെ ഭാവി തീരുമാനിക്കുന്ന 22 ഫോറും 4 സിക്‌സറുകളും സ്വന്തമാക്കിയതാണ് ഈ കളിയിലെ മഹാ സംഭവം.
ഞെട്ടിക്കുന്ന മൂന്ന് സിക്‌സറുകളും 11 ഫോറുകളും അടങ്ങുന്ന വാട്‍സന്റെ ഇന്നിങ്‌സും ഫാഫ് ഡുപ്ലേസി അടിച്ചെടുത്ത ഒരു സിക്‌സും 11 ഫോറുകളും ചേർന്നപ്പോൾ ചെന്നൈയുടെ അഭിമാനം വാനോളം ഉയർന്നു. പഞ്ചാബ് ക്യാപ്റ്റൻ രാഹുൽ പഠിച്ചപണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും ചെന്നൈയുടെ ഒരു വിക്കറ്റ് പോലും വീഴ്‌ത്താൻ സാധിച്ചില്ല എന്നതാണ് ഈ കളിയിലെ എക്കാലവും ഓർക്കുന്ന മറ്റൊരു നേട്ടം.
പഞ്ചാബ് ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ അർധസെഞ്ചുറി (52 പന്തിൽ 63) പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. രാഹുലിനൊപ്പം മായങ്ക് അഗര്‍വാളുമുണ്ടായിരുന്നു. അഗര്‍വാള്‍ 26 റണ്‍സ് നേടി. ചെന്നൈക്ക് വേണ്ടി ഷാർദൂൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റും കരസ്‌ഥമാക്കി.
പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുൽ രണ്ടാം അർധ സെഞ്ചുറിയാണ് ഇന്ന് നേടിയത്. രാജസ്‌ഥാൻ റോയൽസിന് എതിരെ പൊരുതിയപ്പോൾ ഒന്നാമത്തെ അർധ സെഞ്ചുറിയും ഇന്ന് രണ്ടാം അർധ സെഞ്ചുറിയും. മറ്റൊരു കലക്കൻ സെഞ്ചുറിയും (132*) ഈ സീസണിൽ ബെംഗളൂരിനെതിരെ രാഹുൽ നേടിയിരുന്നു.
Most Read: ബലാൽസംഗ കേസില്‍ ബി.ജെ.പി നേതാവ് അറസ്‌റ്റില്‍