മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാൻ റോയൽസ്, ഹൈദരാബാദ് സൺറൈസേഴ്‌സിനെ നേരിടും. മലയാളികൾ കാത്തിരുന്ന മൽസരമാണ് ഇന്നത്തേത്. രാജസ്‌ഥാൻ റോയൽസിലെ മലയാളി സാന്നിധ്യമാണ് ഈ കാത്തിരിപ്പിന് കാരണം. ക്യാപ്റ്റൻ സഞ്‌ജു സാംസണും ഇത്തവണ ടീമിലെത്തിയ ദേവ്ദത്ത് പടിക്കലുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങൾ.
2008ലെ പ്രഥമ ഐപിഎല്ലിൽ കിരീടം നേടിയ ശേഷം പിന്നീടൊരിക്കലും ആ മികവ് ആവർത്തിക്കാൻ കഴിയാത്തവരെന്ന പേരുദോഷം റോയൽസിനുണ്ട്. ഇത്തവണ ഈ പേരുദോഷം തീർക്കാൻ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. സ്‌ഥിരതയില്ലായ്‌മ എന്ന സഞ്‌ജുവിന് എതിരെയുള്ള വിമർശനത്തിനും ഇക്കുറി മറുപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
താരനിര പരിഗണിച്ചാൽ ഹൈദരാബാദിനെക്കാൾ ഒരുപടി മുകളിലാണ് റോയൽസ്. ജോസ് ബട്‌ലറും ദേവ്ദത്ത് പടിക്കലുമാകും ഓപ്പണർമാർ. പിന്നീട് പ്രതിഭാധനരായ സഞ്‌ജു, പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മെയർ, റാസി വാൻഡർ ഡസൻ, ജിമ്മി നീഷം, റയാൻ പരാഗ് എന്നിവരും ബാറ്റിങ് നിരയ്‌ക്ക് കരുത്തേകുന്നു.
സ്‌പിന്നർമാരായ രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചാഹലും, പേസ് നിരയിൽ ട്രെൻഡ്ബോൾട്ടും റോയൽസിന് മുതൽക്കൂട്ടാണ്. മറുഭാഗത്ത് ഹൈദരാബാദ് നിര കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ഗ്ളെൻ ഫിലിപ്‌സ്, നിക്കോളാസ് പുരാൻ, പ്രിയം ഗാർഗ്, രാഹുൽ ത്രിപാഠി, രവികുമാർ സമർഥ്, അബ്‌ദുൽ സമദ് തുടങ്ങിയവരിലാണ് ടീമിന്റെ പ്രതീക്ഷ.
Read Also: 9 ട്രെയിനുകളിൽ കൂടി ജനറൽ കമ്പാർട്ട്മെന്റുകൾ വെള്ളിയാഴ്‌ച മുതൽ